മനാമ: ഗൾഫ് പ്രതിസന്ധി പരിഹരിക്കണമെന്ന് ബഹ്റൈൻ സുപ്രീം ഡിഫെൻസ് കൗൺസിൽ പ്രസ്താവന പുറപ്പെടുവിച്ചതായി ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിഹാര ചർച്ചകളെ സ്വാഗതം ചെയ്ത് യുഎഇയും ഈജിപ്തും രംഗത്ത് വന്നിരുന്നെങ്കിലും ഇതാദ്യമായാണ് ബഹ്റൈൻ ഔദ്യോഗിക പ്രസ്താവന നടത്തുന്നത്.
സമാധാനപരമായ മാർഗങ്ങളിലൂടെ പ്രാദേശിക സംഘർഷങ്ങളും തർക്കങ്ങളും അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ കീഴിലുള്ള സുപ്രീം ഡിഫെൻസ് കൗൺസിൽ പ്രസ്താവന പുറപ്പെടുവിച്ചതായാണ് ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
ബഹ്റൈനിന്റെ പുതിയ സമീപനത്തിന് പിന്നിൽ റിയാദ് കേന്ദ്രീകരിച്ച് നടക്കുന്ന പ്രശ്നപരിഹാര ചർച്ചകളാണെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം അവസാനം ബഹ്റൈനിൽ നടക്കേണ്ടിയിരുന്ന ഗൾഫ് ഉച്ചകോടി ജനുവരി അഞ്ചിന് സൗദിയിൽ വെച്ച് നടക്കും. ഗൾഫ് പ്രതിസന്ധിക്ക് അവസാന പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഉച്ചകോടിയെ ജിസിസി രാജ്യങ്ങൾ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
അതേസമയം ബഹ്റൈനി യുദ്ധ വിമാനങ്ങൾ ഖത്തറിന്റെ വ്യോമാതിർത്തി ലംഘിച്ചതായി ഖത്തർ ഐക്യരാഷ്ട്ര സഭക്ക് പരാതി നൽകിയിരുന്നു. ഡിസംബർ ഒമ്പതിന് നാല് ബഹ്റൈനി യുദ്ധ വിമാനങ്ങൾ ഖത്തർ അതിർത്തിയിൽ പ്രവേശിച്ചതായി യുഎൻ സെക്രട്ടറി ജനറലിന് ഖത്തർ പ്രതിനിധി ഷെയ്ഖ് ആലിയ അഹമദ് ബിൻ സൈഫ് അൽ താനിയാണ് പരാതി നൽകിയത്. രണ്ട് ബഹ്റൈൻ ബോട്ടുകൾ ഖത്തറിന്റെ സമുദ്രാതിർത്തി ലംഘിച്ചതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങൾക്കുമിടയിൽ ഒരു തർക്കം മുൻപ് നിലനിൽക്കുന്നുമുണ്ട്.
പ്രതിസന്ധി പരിഹരിക്കാൻ സൗദിക്ക് താൽപര്യമുണ്ടെങ്കിലും ഇത് തുരങ്കം വെക്കാനാണ് ചില ശക്തികൾ ശ്രമിക്കുന്നതെന്ന് ജിസിസി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബഹ്റൈൻ നടത്തുന്ന അതിർത്തി ലംഘനങ്ങൾ ഇതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ബഹ്റൈനിൽ നിന്ന് പുതിയ ഔദ്യോഗിക പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.
അതേസമയം ഖത്തറുമായി സൗദി അറേബ്യ സന്ധിയിലേർപ്പെട്ടാൽ മറ്റു ഉപരോധ രാജ്യങ്ങൾക്ക് അത് പിന്തുടരാതെ വഴിയില്ല എന്നാണ് നിരീക്ഷകർ പറയുന്നത്. ഇതിനെ മുൻകൂട്ടികണ്ടാണ് കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ കീഴിലുള്ള സുപ്രീം ഡിഫെൻസ് കൗൺസിൽ പ്രസ്താവന പുറപ്പെടുവിച്ചതെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
Also Read: ഔഫ് കൊലപാതക കേസ്; മുഴുവൻ പ്രതികളും പിടിയിൽ