കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളും പിടിയിൽ. യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദ്, ഇസഹാഖ്, ഹസൻ, ആഷിർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. കേസിലെ മൂന്നാം പ്രതി കല്ലൂരാവി ഹസനെ ഇന്ന് രാവിലെയാണ് പിടികൂടിയത്. ആഷിറിനെ ഉച്ചയോടെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറിയായ ഇർഷാദ് ആണ് ഔഫിനെ കുത്തി വീഴ്‌ത്തിയതെന്ന് കസ്‌റ്റഡിയിലുള്ള ഇസഹാഖ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കൃത്യത്തിൽ ആഷിറിനും ഹസനും പങ്കുണ്ടെന്നും ഇസഹാഖ് മൊഴി നൽകി. ആക്രമണം നടത്തിയതായി ഇർഷാദും സമ്മതിച്ചിട്ടുണ്ട്.
ബുധനാഴ്‌ച രാത്രി 10.30ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വെച്ച് ഔഫിന് കുത്തേൽക്കുന്നത്. ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരികയായിരുന്ന അബ്‌ദുൾ റഹ്‌മാനെയും കൂടെയുണ്ടായിരുന്ന ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദും സംഘവും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഷുഹൈബ് സംഭവ സ്‌ഥലത്ത് നിന്ന് രക്ഷപെട്ടു. ഇദ്ദേഹമാണ് ഇർഷാദ് ഉൾപ്പടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞത്.
Also Read: കാർഷിക നിയമം ഏതോ സംസ്‌ഥാനത്തെ കാര്യമെന്ന് വി മുരളീധരൻ