തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ ഏതോ സംസ്‌ഥാനത്തിന്റെ കാര്യമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
വേറെ ഏതോ സംസ്‌ഥാനത്തെ കാര്യത്തിന് വേണ്ടി ഇവിടെ സഭ ചേരുന്നത് എന്തിനാണ് എന്നാണ് വി മുരളീധരന്റെ ചോദ്യം. ഗവർണർക്ക് നൽകാൻ സർക്കാരിന് മറുപടി ഇല്ലെന്നും ഗവർണറോട് ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തുകയാണ് സർക്കാരെന്നും മുരളീധരൻ പരിഹസിച്ചു.
കർഷകന് ഹാനികരമായ ഒന്നും കാർഷിക നിയമത്തിൽ ഇല്ല. ഹെലിപ്പാഡ് നിർമ്മിക്കാൻ കൃഷിഭൂമി നികത്തിയവരാണ് ഈ സർക്കാർ. സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ചാണ് പ്രത്യേക സഭാ സമ്മേളനം ചേരാൻ പോകുന്നത്. പണം ധൂർത്തടിക്കുകയാണ്. ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും മുരളീധരൻ പ്രതികരിച്ചു.
കർഷകരുടെ പേരിൽ ആശങ്ക സൃഷ്‌ടിക്കാൻ ശ്രമം നടക്കുന്നുണ്ട്. കർഷക പ്രക്ഷോഭ വാർത്തകൾ കേരളത്തിലെ മാദ്ധ്യമ അജണ്ടയുടെ ഭാഗമാണെന്നും മുരളീധരൻ ആരോപിച്ചു. പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കാനും ചർച്ച ചെയ്യാനും പ്രതിപക്ഷം തയ്യാറായില്ലെന്നും പകരം തെരുവിൽ കലാപം ഉണ്ടാക്കുകയാണെന്നും ആണ് മുരളീധരൻ പറയുന്നത്.
National News: പ്രധാനമന്ത്രി ഇന്ന് കര്‍ഷകരെ അഭിസംബോധന ചെയ്യും; ഒരുക്കങ്ങള്‍ വിപുലമാക്കി പ്രവര്‍ത്തകരും കേന്ദ്രസര്‍ക്കാരും