എടപ്പാൾ: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സുഹൃത്തുക്കൾ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ പന്താവൂർ സ്വദേശി കിഴക്കേവളപ്പിൽ ഇർഷാദിന്റെ (24) മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. തൃശൂർ മെഡിക്കൽ കോളേജിൽ ഡിവൈഎസ്‌പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്‌റ്റ് നടപടികൾ നേരത്തെ പൂർത്തിയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് മേധാവി ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലാണ് പോസ്‌റ്റുമോർട്ടം നടത്തിയത്.
പിന്നീട്, ഇർഷാദിന്റെ മൃതദേഹം കോലൊളമ്പ് ജുമാ മസ്‌ജിദിൽ ഖബറടക്കി. എല്ലുകൾ ഉൾപ്പടെയുള്ള ശരീരഭാഗങ്ങൾ രാസപരിശോധനക്കായി ശേഖരിച്ചു. ഡിഎൻഎ പരിശോധന ഫലം 5 ദിവസത്തിനകം ലഭിക്കുമെന്നാണ് സൂചന.
അതേസമയം, ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ സുഭാഷ് കൊലപാതകം നടത്തുന്നതിന് മുമ്പ് തന്നെ പൂക്കരത്തറയിലെ കിണറിന് സമീപം നിരീക്ഷണത്തിനായി എത്തിയിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഉപയോഗശൂന്യമായ കിണറിനെ പറ്റി ഇർഷാദ് തന്നെയാണ് പ്രതികളോട് പറഞ്ഞത്. ജനവാസ കേന്ദ്രത്തിന് സമീപമാണ് കിണറെങ്കിലും ഉപയോഗ ശൂന്യമായതിനാൽ പ്രദേശത്തെ മുഴുവൻ മാലിന്യങ്ങളും തള്ളുന്നത് ഈ കിണറ്റിലാണ്. പുറമെ നിന്നും മാലിന്യങ്ങൾ ഇവിടെ എത്തിക്കാറുള്ളതായി പ്രദേശവാസികൾ പറയുന്നു.
അതിനാൽ, ചാക്കിൽ മൃതദേഹം എത്തിച്ച് തള്ളിയപ്പോഴും സംശയം തോന്നണിയിരുന്നില്ല. പ്രതികളായ സുഭാഷും എബിനും ചേർന്ന് ഇർഷാദിന്റെ മൃതദേഹം കാറിൽ എത്തിച്ച് ചുമന്ന് കൊണ്ടാണ് ഇരുകെട്ടിടങ്ങളുടെ വഴിയിലൂടെ കിണറിന് സമീപം കൊണ്ടുവന്നത്. മൃതദേഹം കൊണ്ടിട്ട ശേഷം തന്റെ പരിചയക്കാരോടും സുഭാഷ് കിണറിനെ പറ്റി പറഞ്ഞിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.
നാടിനെ നടുക്കിയ സംഭവത്തിന് ശേഷം പൂക്കരത്തറയിലെ മാലിന്യക്കിണർ മണ്ണിട്ട് നികത്താൻ പഞ്ചായത്ത് ഉടമക്ക് നിർദ്ദേശം നൽകി. കിണറിൽ നിന്ന് പുറത്തെടുത്ത മാലിന്യം മറ്റിടങ്ങളിൽ കൊണ്ടുപോയി തള്ളാൻ ശ്രമം നടത്തിയെങ്കിലും ഇത് കൂടുതൽ പ്രതിഷേധത്തിന് ഇടയാക്കും എന്നതിനാൽ ശ്രമം ഉപേക്ഷിച്ചു. പകരം മണ്ണിട്ട് നികത്താനാണ് തീരുമാനം.
Also Read: അതിതീവ്ര കോവിഡ്; പരിശോധന കർശനമാക്കും; കനത്ത ജാഗ്രതയിൽ കേരളം