തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കർശന നടപടികളുമായി ആരോഗ്യവകുപ്പ്. നിലവിൽ കോവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത് യുകെയിൽ നിന്ന് എത്തിയവരിൽ ആണെങ്കിലും വൈറസ് തദ്ദേശീയമായി പടരാനുള്ള സാധ്യത ആരോഗ്യ വിദഗ്‌ധർ തള്ളിക്കളയുന്നില്ല. സമൂഹത്തിൽ പുതിയ വൈറസ് ഇല്ലെന്ന് ഉറപ്പാക്കാൻ റാൻഡം പരിശോധനകൾ നിർബന്ധമായും നടത്തണമെന്ന് നിർദ്ദേശവുമുണ്ട്.
നാല് മാസം മുമ്പാണ് യുകെയിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയത്. യുകെയിൽ നിന്ന് മടങ്ങിയെത്തിയ 2 വയസുകാരിയിൽ ഉൾപ്പടെ കേരളത്തിൽ രോഗം സ്‌ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതയിലാണ്. പുതിയ വൈറസ് ഒരുപാട് പേരിലേക്ക് വ്യാപിച്ചാൽ പ്രതിരോധമാകെ തകരാറിൽ ആകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
അതേസമയം, കഴിഞ്ഞ മാസം ഒൻപതാം തീയതി മുതൽ കേരളത്തിൽ എത്തിയ 1600 പേരെ പിസിആർ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇപ്പോൾ രോഗം സ്‌ഥിരീകരിച്ച ആറുപേരുടെയും സമ്പർക്ക പട്ടിക ചെറുതാണ്. എങ്കിലും, വൈറസ് വ്യാപനത്തിനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. കുട്ടികളിലും 60 വയസിന് മുകളിലുള്ളവരിലും രോഗം പടർന്നേക്കുമെന്നതിനാൽ റിവേഴ്‌സ് ക്വാറന്റെയ്ൻ ശക്‌തിപ്പെടുത്താൻ നിർദ്ദേശം നൽകി.
വിദേശത്ത് നിന്ന് എത്തിയവരിൽ മാത്രമല്ല നിലവിൽ തദ്ദേശീയമായി രോഗം പിടിപെട്ടവരുടെ സ്രവവും പൂനെ വൈറോളജി ലാബിൽ പരിശോധിക്കണമെന്ന് ആരോഗ്യ വിദഗ്‌ധർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന ശക്‌തമാക്കും. വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവരെ നിർബന്ധമായും പിസിആർ ടെസ്‌റ്റിന് വിധേയരാക്കും. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ടെങ്കിലും മാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസിങ് എന്നിങ്ങനെയുള്ള പ്രതിരോധ നടപടികൾ പാലിച്ചില്ലെങ്കിൽ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read: പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാന്‍ തീരുമാനം