ആലപ്പുഴ: പക്ഷിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാന്‍ തീരുമാനം. ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് പഞ്ചായത്തുകളിലും, കോട്ടയത്തെ നീണ്ടൂരിലുമായി മുപ്പത്തിയെട്ടായിരത്തോളം പക്ഷികളെയാണ് കൊല്ലുക.
പക്ഷിപ്പനി കണ്ടെത്തിയ ഫാമുകളിലെ താറാവുകള്‍ക്ക് പുറമെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയടക്കം കൊല്ലാനാണ് അധികൃതരുടെ തീരുമാനം. ആലപ്പുഴയില്‍ 34602 പക്ഷികളെയും കോട്ടയത്ത് 3000 പക്ഷികളെയും കൊന്നൊടുക്കും. ഇതിനായി ജില്ലാഭരണകൂടം ദ്രുതകര്‍മ്മസേനയെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരമായിരിക്കും നടപടി.
താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് ഭോപ്പാല്‍ ലാബിലേക്ക് സാമ്പിള്‍ അയച്ച് പരിശോധന നടത്തിയതിന് ശേഷമാണ് ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്‌ഥിരീകരിച്ചത്. ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് പഞ്ചായത്തുകളിലും, കോട്ടയത്തെ നീണ്ടൂര്‍ പഞ്ചായത്തിലെ 14ആം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്‌ഥിരീകരിച്ചത്.
ആലപ്പുഴയിലെ കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ താറാവ്, കോഴി, കാട എന്നിവയുടെ ഇറച്ചി, മുട്ട, കാഷ്‌ടം എന്നിവ വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്.
നിലവില്‍ വൈറസ് മനുഷ്യരിലേക്ക് പകരുമെന്ന ആശങ്കയില്ലെങ്കിലും ഇവിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേ ആരംഭിച്ചിട്ടുണ്ട്. രോഗം സ്‌ഥിരീകരിച്ച പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടോയെന്നറിയാനാണ് സര്‍വേ. ജനങ്ങളോട് ജാഗ്രത പുലര്‍ത്താനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read Also: സംസ്‌ഥാനത്ത് ഇന്ന് തീയേറ്റര്‍ തുറക്കില്ല; തീയേറ്റര്‍ ഉടമകൾ യോഗം ചേരും