കോഴിക്കോട് : സംസ്‌ഥാനത്ത് ഇന്ന് അതിതീവ്ര കോവിഡ് വൈറസ് സ്‌ഥിരീകരിച്ച 6 പേരില്‍ രണ്ട് പേർ കോഴിക്കോട് ജില്ലയില്‍ നിന്നും. കോഴിക്കോട് ദേവഗിരി സ്വദേശികളായ 36കാരനായ യുവാവിനും രണ്ടര വയസുള്ള മകള്‍ക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്. ഇവര്‍ രണ്ടാഴ്‌ച മുൻപാണ് ലണ്ടനിൽ നിന്നും കേരളത്തില്‍ എത്തിയത്. അതിതീവ്ര കോവിഡ് ബാധ സ്‌ഥിരീകരിച്ചതോടെ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജിലും, മകള്‍ വീട്ടിലും ചികില്‍സയില്‍ കഴിയുകയാണ്.
സംസ്‌ഥാനത്ത് ഇന്നാണ് 6 പേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ആദ്യമായി സ്‌ഥിരീകരിച്ചത്. രോഗബാധ ഉണ്ടായ ആളുകളെ നിലവില്‍ ആശുപത്രികളില്‍ ചികില്‍സയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഇവര്‍ക്ക് കാര്യമായ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. അതിതീവ്ര വൈറസ് മറ്റ് രാജ്യങ്ങളിലും ഇന്ത്യയിലും സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് കര്‍ശന പരിശോധ ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്ക് കോവിഡ് സ്‌ഥിരീകരിക്കുകയും, ഇവരുടെ സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയക്കുകയും ചെയ്‌തത്. പരിശോധനയിൽ ഇവര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസാണെന്ന് സ്‌ഥിരീകരിക്കുകയും ചെയ്‌തു.
അതിതീവ്ര വൈറസിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കി തുടങ്ങിയതിന് ശേഷമാണ് ഇവര്‍ കേരളത്തിലെത്തിയത്. അതിനാല്‍ കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ തന്നെ ഇവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചതിനാല്‍ വലിയ രീതിയിലുള്ള സമ്പര്‍ക്കം ഉണ്ടായിട്ടില്ല. പക്ഷേ കേരളം പോലെ ജനസാന്ദ്രതയുള്ള സംസ്‌ഥാനത്ത് അതിതീവ്ര വൈറസിന്റെ വ്യാപനം ഉണ്ടായാല്‍ ചികില്‍സാ സംവിധാനത്തെ അടക്കം അത് ബാധിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read also : കോവാക്‌സിനെ വിമർശിക്കുന്നത് ഇന്ത്യയിൽ വികസിപ്പിച്ച വാക്‌സിൻ ആയതിനാൽ; ഭാരത് ബയോടെക്