ന്യൂഡെൽഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് എതിരായ വിമർശനങ്ങളെ തള്ളി നിർമാതാക്കളായ ഭാരത് ബയോടെക് രംഗത്ത്. ഇന്ത്യൻ കമ്പനികളെ വിമർശിക്കാൻ എല്ലാവർക്കുമുള്ള പ്രവണതയാണ് വിമർശനങ്ങൾക്ക് പിന്നിലെന്ന് ഭാരത് ബയോടെക് ചീഫ് മാനേജിങ് ഡയറക്‌ടർ ഡോ. കൃഷ്‌ണ എല്ല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കോവാക്‌സിനും വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയതിനും എതിരെ ഉയർന്നുവരുന്ന ആരോപണങ്ങളെ അദ്ദേഹം നിഷേധിച്ചു. സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻന്റേഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) നിബന്ധനകൾ പ്രകാരമാണ് കോവാക്‌സിന് അനുമതി ലഭിച്ചത്. സിഡിഎസ്‌സിഒയുടെ മാർഗനിർദേശങ്ങൾ 2019ൽ പുറത്തുവന്നതാണ്. സുരക്ഷിതമാണെങ്കിലും ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങൾ ലഭ്യമാണെങ്കിലും വാക്‌സിന് അനുമതി നൽകാമെന്നാണ് മാർഗനിർദേശത്തിൽ പറയുന്നത്.
ഇന്ത്യൻ കമ്പനികളെ വിമർശിക്കാനുള്ള പ്രവണതയാണ് കോവാക്‌സിനോടുള്ള എതിർപ്പിന് പിന്നിലും. എന്നാൽ ഇന്ത്യക്ക് കണ്ടുപിടിത്തങ്ങൾ നടത്താൻ സാധിക്കും. ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുത്തു എന്നതിന്റെ പേരിൽ ഇന്ത്യയിൽ നിന്ന് തന്നെ വിമർശനം ഉയരുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യൻ കമ്പനികൾക്ക് എതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനം ഉയരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ഡോ. കൃഷ്‌ണ ആരോപിച്ചു.
വാക്‌സിൻ സംബന്ധിച്ച എല്ലാകാര്യങ്ങളും ചട്ടപ്രകാരമാണ് ഭാരത് ബയോടെക് ചെയ്‌തത്. തങ്ങളുടെ വാക്‌സിൻ വെള്ളമാണെന്നാണ് ചിലർ വിമർശിച്ചത്. തങ്ങളുടെ ഗവേഷകരെ ഇത്തരം വിമർശനങ്ങൾ വേദനിപ്പിച്ചു. അവർ അർഹിക്കുന്നത് അതല്ല. പലരും അപവാദങ്ങൾ പ്രചരിപ്പിക്കുകയാണ്, അദ്ദേഹം പറഞ്ഞു.
Read also: കോവിഡിന്റെ പുതിയ വകഭേദം കേരളത്തിലും; 6 പേർക്ക് സ്‌ഥിരീകരിച്ചു