കാൻബറ: സിഡ്‌നി ടെസ്‌റ്റിൽ 338 റൺസിൽ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. 27ആം ടെസ്‌റ്റിൽ 131 റൺസ് നേടിയ സ്‌റ്റീവ് സ്‌മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറർ. മാർനസ് ലെബുഷെയ്ൻ (91), വിൽ പുകോവ്‌സ്‌കി (62) എന്നിവരും ഓസീസിനായി മികച്ച പ്രകടനം കാഴ്‌ച വെച്ചു.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ 4 വിക്കറ്റ് വീഴ്‌ത്തി. ബോർഡർ ഗവാസ്‌കർ പരമ്പരയിലെ ആദ്യ സെഞ്ചുറി കുറിച്ച സ്‌മിത്ത് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ജഡേജയുടെ ഡയറക്‌ട് ത്രോയിൽ സ്‌മിത്ത് മടങ്ങിയതോടെ ഓസീസ് സ്‌കോർ 338ൽ അവസാനിക്കുകയായിരുന്നു. ലെബുഷെയ്ൻ ഉൾപ്പടെ നാല് പേരെയാണ് ജഡേജ പുറത്താക്കിയത്.
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്‌ടത്തിൽ 96 റൺസ് എടുത്തിട്ടുണ്ട്. രോഹിത് ശർമ്മയുടെയും ശുഭ്‌മാൻ ഗില്ലിന്റെയും ഓപ്പണിങ് കൂട്ടുകെട്ട് അർധ സെഞ്ചുറി പിന്നിട്ടു. രോഹിത്-ഗിൽ സഖ്യം തകർത്തത് ജോഷ് ഹേസൽവുഡാണ്. 26 റൺസെടുത്ത രോഹിതിനെ സ്വന്തം ബൗളിംഗിൽ ഹേസൽവുഡ് മടക്കി.
പതറാതെ ബാറ്റിങ് തുടർന്ന ഗിൽ ഒടുവിൽ കരിയറിലെ ആദ്യ ടെസ്‌റ്റ് ഫിഫ്റ്റി തികച്ചു. പിന്നാലെ, പാറ്റ് കമ്മിൻസ് ഗില്ലിനെയും പിടികൂടി. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന പൂജാരയും രഹാനെയും വളരെ സാവധാനത്തിലാണ് സ്കോർ ചെയ്‌തതെങ്കിലും വിക്കറ്റ് സംരക്ഷിച്ച് കളിച്ചു. രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 96 റൺസെന്ന നിലയിൽ മൂന്നാം ദിനം ഇന്ത്യ ബാറ്റിങ് പുനരാരംഭിക്കും.
Also Read: എട്ടാംവട്ട ചർച്ചയും പരാജയം; അടുത്ത ഘട്ടം 15ന്; സമരം ശക്‌തമാക്കും