മുംബൈ: കര്‍ണ്ണാടകയിലല്‍ മറാത്തി വംശജര്‍ കൂടുതലായുള്ള പ്രദേശങ്ങള്‍ മഹാരാഷ്‍ട്രയോട് കൂട്ടിച്ചേര്‍ക്കുമെന്ന മഹാരാഷ്‍ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ പ്രസ്‌താവനയെ വിമര്‍ശിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. ജനങ്ങള്‍ തമ്മില്‍ ഐക്യം ഇല്ലാതാക്കാനാണ് ഉദ്ദവ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘രാജ്യത്തിന്റെ ഐക്യത്തെ ബഹുമാനിക്കാന്‍ ഉദ്ദവ് ശ്രമിക്കണം. മറാത്തി ഭാഷയുടെയും സംസ്‌കാരത്തിന്റെയും പേരില്‍ അതിര്‍ത്തി പ്രശ്‍നം ഉന്നയിക്കുന്നത് അനാവശ്യമാണ്. ഇന്ത്യയുടെ ഫെഡറല്‍ ഭരണഘടന തത്വങ്ങള്‍ക്ക് എതിരാണ് ഈ പ്രസ്‌താവന’, യെദിയൂരപ്പ പറഞ്ഞു.
കര്‍ണ്ണാടകയിലെ ബെല്‍ഗാം, കാര്‍വാര്‍, നിപ്പാനി, എന്നീ പ്രദേശങ്ങളാണ് മഹാരാഷ്‍ട്രയോട് കൂട്ടിച്ചേര്‍ക്കണമെന്ന് ഉദ്ദവ് ആവശ്യപ്പെടുന്നത്. മറാത്തി ഭാഷ സംസാരിക്കുന്നവരാണ് ഈ പ്രദേശങ്ങളില്‍ ഭൂരിഭാഗമെന്നുമാണ് പ്രധാന കാരണമായി പറയുന്നത്.
കര്‍ണാടകയും മഹാരാഷ്‍ട്രയും തമ്മില്‍ ബെല്‍ഗാമും മറ്റ് അതിര്‍ത്തി പ്രദേശങ്ങളും സംബന്ധിച്ചുള്ള തര്‍ക്കം സുപ്രീംകോടതിയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുകയാണ്. ഈ കേസ് വേഗത്തിലാക്കാനുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഉദ്ദവ് താക്കറെ കഴിഞ്ഞ വര്‍ഷം മഹാരാഷ്‍ട്ര മന്ത്രിമാരായ ഏകനാഥ് ഷിന്‍ഡെ, ചഗന്‍ ഭുജ്ബാല്‍ എന്നിവരെ നിയമിച്ചിരുന്നു.
Read also: വിവാദങ്ങളിൽ ക്ഷമ ചോദിക്കുന്നു; ‘താണ്ഡവ്’ അണിയറ പ്രവര്‍ത്തകര്‍