ന്യൂഡല്‍ഹി: ലാവ് ലിൻ കേസുമായി ബന്ധപ്പെട്ട ഹരജി പഴയ ബെഞ്ചിലേക്ക് തിരിച്ചയച്ചു. ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തിലുള്ള പുതിയ ബെഞ്ചാണ് സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കാന്‍ വിസമ്മിച്ചത്. കേസ് അവസാനമായി പരിഗണിച്ച എന്‍ വി രമണയുടെ ബെഞ്ച് കേസില്‍ നിന്ന് പിന്മാറിയിട്ടില്ലാത്തതിനാല്‍ തന്റെ ബെഞ്ചിലേക്ക് തെറ്റായി ലിസ്റ്റ് ചെയ്തതാകാമെന്ന് യു യു ലളിത് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. 2017 മുതല്‍ ജസ്റ്റിസ് രമണയുടെ ബെഞ്ചാണ് കേസിലെ ഹരജികള്‍ പരിഗണിക്കുന്നത്, അതിനാല്‍ വാദം കേള്‍ക്കുന്നത് ശരിയല്ലെന്നും പുതിയ ബെഞ്ച് വ്യക്തമാക്കി.
പുതിയ ബെഞ്ച് വാദം കേള്‍ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കക്ഷികള്‍ അറിയിച്ചിരുന്നു. ഓഗസ്റ്റ് 27 നാണ് കേസ് യു യു ലളിത്, വിനീത് സരണ്‍ എന്നിവരുടെ ബെഞ്ചിലേക്ക് മാറ്റിയത്. കേസില്‍ മുഖ്യ പ്രതികളായ പിണറായി വിജയന്‍, മുന്‍ ഊര്‍ജവകുപ്പ് സെക്രട്ടറി മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സിബിഐ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. സെപ്തംബര്‍ 20 ന് ശേഷം കേസ് ഉചിതമായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാനാണ് പുതിയ ബെഞ്ച് ഉത്തരവിട്ടത്.