തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐ അന്വേഷണം പൂർത്തിയായി. ബാലഭാസ്കറിന്റേത് അപകടമരണമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കേസിന്റെ അന്വേഷണ റിപ്പോർട് രണ്ടാഴ്ചക്കകം തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിക്കും.
കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരുടെ മൊഴിയാണ് സിബിഐ സംഘം രേഖപ്പെടുത്തിയത്. ബാലഭാസ്കറിന്റെ കുടുംബത്തെയും മാനേജർമാരായിരുന്ന വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി എന്നിവരെയും ചോദ്യം ചെയ്യുകയും ചെയ്തു. ഇവരെ രണ്ടുപേരെയും കൂടാതെ കലാഭവൻ സോബി, ഡ്രൈവർ അർജുൻ എന്നിവരെ നുണപരിശോധനക്ക് വിധേയരാക്കി. എന്നാൽ നുണപരിശോധനയിൽ ഇരുവരുടെയും വാദങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്.
അപകടത്തിന് മുൻപ് ബാലഭാസ്കറിന്റെ വാഹനത്തെ ഒരു സംഘം ആക്രമിച്ചെന്നായിരുന്നു കലാഭവൻ സോബിയുടെ വാദം. അപകട സമയത്ത് ബാലഭാസ്കറായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നാണ് ഡ്രൈവർ അർജുൻ നൽകിയിരുന്ന മൊഴി. എന്നാൽ ഇരുവരുടെയും വാദങ്ങൾ നുണപരിശോധനയിൽ തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് ലഭിക്കുന്ന സൂചന.
Read also: ‘സ്വന്തം സ്ഥലത്ത് എന്ത് നടക്കുന്നുവെന്ന് അറിയില്ല’; പ്രവർത്തകരെ വിമർശിച്ച് ചെന്നിത്തല