ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് മുറവിളി കൂട്ടുന്ന കര്‍ഷകര്‍ നിയമം നടപ്പാക്കിയാലുള്ള ഗുണങ്ങളെ പറ്റി ആലോചിക്കണമെന്ന് കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമര്‍. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രക്ഷോഭം ശക്‌തമായി തുടരുമ്പോഴാണ് വീണ്ടും നിയമത്തെ ന്യായീകരിച്ച് മന്ത്രി രംഗത്ത് വന്നിരിക്കുന്നത്.
‘കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനെപ്പറ്റി മാത്രമാണ് കര്‍ഷകര്‍ സംസാരിക്കുന്നത്. നിയമങ്ങളുടെ നേട്ടത്തെപ്പറ്റി അവര്‍ മിണ്ടുന്നില്ല. അതിനാലാണ് ഇതുവരെ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടത്. ഞങ്ങള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്‌തിരുന്നു. ഞങ്ങളുടെ നിര്‍ദ്ദേശം അവര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. അവര്‍ അത് അംഗീകരിച്ചിരുന്നെങ്കില്‍ കേന്ദ്രത്തിന് മുന്നോട്ട് പോകാമായിരുന്നു’, തോമര്‍ പറഞ്ഞു.
എന്നാൽ സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് കർഷക സംഘടനകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി റിപ്പബ്ളിക് ദിനത്തിൽ നടത്താനിരിക്കുന്ന ട്രാക്‌ടർ റാലിക്കായി എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞുവെന്നും റാലിയുമായി ബന്ധപ്പെട്ട് ഡെൽഹി പോലീസുമായി ധാരണയിൽ എത്തിയെന്നും കർഷക സംഘടനകൾ അറിയിച്ചിരുന്നു. എന്നാൽ റാലിയുടെ സഞ്ചാര പാത സംബന്ധിച്ച് കർഷക സംഘടനകളിൽ നിന്ന് രേഖാമൂലം അപേക്ഷ ലഭിച്ചാൽ മാത്രമാകും അന്തിമ തീരുമാനമെന്ന് പോലീസ് അറിയിച്ചു.
ഒരു ലക്ഷം ട്രാക്‌ടറുകൾ അണിനിരത്തി ഡെൽഹി നഗരത്തിൽ ജനുവരി 26ന് റാലി നടത്തുമെന്നാണ് കർഷകർ പ്രഖ്യാപിച്ചത്. റാലി സമാധാനപരം ആയിരിക്കുമെന്നും റിപ്പബ്ളിക് ദിന പരേഡിനെയോ സുരക്ഷയേയോ ബാധിക്കാത്ത രീതിയിൽ നടത്തുമെന്നും കർഷക സംഘടനകൾ അറിയിച്ചു.
Read also: റിപ്പബ്‌ളിക് ദിനം; ഗതാഗത നിർദ്ദേശങ്ങളുമായി ഡെൽഹി പോലീസ്