തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ അന്വേഷണ ഭാഗമായി എൻഐഎ സംഘം സെക്രട്ടറിയേറ്റിലെത്തി. കഴിഞ്ഞ മാസം പൊതുഭരണ വകുപ്പിനോട് ഒരു വർഷക്കാലത്തെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടിരുന്നു. ഈ ദൃശ്യങ്ങൾ പരിശോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം സെക്രട്ടറിയേറ്റിലെത്തിയത്. എൻഐഎയിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർക്കൊപ്പം സി-ഡിറ്റിലെ ഉദ്യോഗസ്ഥനും സ്ഥലത്തെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന സെർവർ റൂമിൽ അടക്കം വിശദമായ പരിശോധനയാണ് സംഘം നടത്തുന്നത്.
സിസിടിവി ദൃശ്യങ്ങൾ കൈമാറാനുള്ള എൻഐഎയുടെ ആവശ്യം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ വൈകിച്ചിരുന്നു. തുടർന്ന് നേരിട്ട് പരിശോധന നടത്താൻ എൻഐഎയോട് സർക്കാർ ആവശ്യപ്പെട്ടു. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ചോദ്യം ചെയ്യലിന് വിധേയനായതിന് ശേഷമാണ് സ്വപ്ന സുരേഷിന് കൂടുതൽ ഉന്നതരുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിൽ എൻഐഎ എത്തിയത്.
സ്വപ്നയുടെയും, മറ്റ് പ്രതികളുടെയും സെക്രട്ടറിയേറ്റിലെ സന്ദർശനങ്ങൾ, ചിലവഴിച്ച സമയം തുടങ്ങിയവയുടെ വിവരം ശേഖരിക്കാനാണ് സിസിടിവി പരിശോധിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ മുതൽ ഈ വർഷം ജൂലൈ വരെയുള്ള ദൃശ്യങ്ങളാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. സെക്രട്ടിയേറ്റിലെ പൊതുഭരണ വകുപ്പിൽ ഉണ്ടായ തീപ്പിടിത്തവും, അതിനെ ചൊല്ലിയുണ്ടായ വിവാദങ്ങൾക്കുമിടയിൽ നടക്കുന്ന എൻഐഎയുടെ സന്ദർശനത്തിന് പ്രാധാന്യമേറെയാണ്.