കൊച്ചി: കുതിരാൻ തുരങ്കപാത തുറക്കുന്നതിലെ അനിശ്ചിതത്വത്തിൽ ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അതോറിറ്റിയുടെ പിടിപ്പുകേടും അനാസ്ഥയും കൊണ്ട് പൊതുജനം ബുദ്ധിമുട്ടുകയാണെന്ന് കോടതി പറഞ്ഞു. നിർമാണം പൂർത്തിയാക്കാൻ പദ്ധതിയുണ്ടോ എന്നു ചോദിച്ച കോടതി എന്താണ് ചെയ്യാൻ പോകുന്നതെന്ന് ബുധനാഴ്ചക്കകം വിശദീകരണം നൽകണമെന്നും നിർദ്ദേശിച്ചു.
കുതിരാനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണെന്നു ചൂണ്ടിക്കാട്ടിയും പാത തുറക്കാൻ നടപടി ആവശ്യപ്പെട്ടും ചീഫ് വിപ്പ് കെ രാജൻ നൽകിയ ഹരജി പരിഗണിക്കവേയാണ് കോടതി ദേശീയപാത അതോറിറ്റിക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
നിലവില്‍ കുതിരാനില്‍ നിര്‍മാണ പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. കരാറുകാരുമായുള്ള പ്രശ്നങ്ങളും നിലനിൽക്കുന്നു. കരാറുകാരുടെ സാമ്പത്തിക ബുദ്ധിമുട്ട് ഉൾപ്പടെയുള്ളവയും ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ സമരവും നിർമാണം തടസപ്പെടാന്‍ കാരണമായിട്ടുണ്ടെന്നും ദേശീയപാത അതോററ്റി കോടതിയില്‍ പറഞ്ഞു.
തുടര്‍ നടപടികള്‍ വ്യക്തമായി വിശദീകരിച്ചു കൊണ്ട് വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് ദേശീയപാത അതോറിറ്റിയോട് കോടതി നിര്‍ദ്ദേശിച്ചു. ബുധനാഴ്ച സത്യവാങ് മൂലം സമര്‍പ്പിക്കും. അന്ന് തന്നെ കേസില്‍ വിശദമായ വാദം കേള്‍ക്കും.
അതേസമയം, തുരങ്കകവാടത്തിൽ കല്ലു വീണുണ്ടായ ദ്വാരം രണ്ട് ദിവസത്തിനകം അടക്കും. കോൺക്രീറ്റിങ് നടത്തുന്നതിനായി ഉരുക്കു ഷീറ്റുകൾ ഉറപ്പിച്ചു. ഈ മാസം 17ന് ഉച്ചക്കാണ് കുതിരാനിൽ മലയുടെ മുകളിലെ പാറ പൊട്ടിച്ചു നീക്കുന്നതിനിടെ 100 അടി താഴ്ചയിലേക്കു കല്ലുവീണ് തുരങ്ക കവാടത്തിലെ കോൺക്രീറ്റിങ് ഒന്നര മീറ്റർ വ്യാസത്തിൽ അടർന്നുപോയത്.
Malabar News: എല്‍ജെഡി ഇപ്പോഴും യുഡിഎഫ് ഹാംഗ് ഓവറില്‍; വിമർശിച്ച് ജെഡിഎസ്