കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബംഗാൾ പേസറുമായ അശോക് ദിൻഡ (36) എല്ലാ ക്രിക്കറ്റ് ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. 13 ഏകദിനങ്ങളിലും 9 ട്വന്റി- 20കളിലും ഇന്ത്യൻ കുപ്പായമണിഞ്ഞ താരം ബംഗാളിനായും ഗോവക്കായും രഞ്‌ജി ട്രോഫിയിലും കളിച്ചു. 5 ടീമുകൾക്കായി ഐപിഎല്ലിലും ദിൻഡ കളത്തിലിറങ്ങി.
തന്റെ ക്രിക്കറ്റ് ജീവിതത്തിൽ ഒപ്പം നിന്ന മുഴുവൻ പേർക്കും നന്ദി അറിയിക്കുന്നതായി ദിൻഡ പ്രസ്‌താവനയിലൂടെ അറിയിച്ചു.
‘ഞാൻ ഇന്ന് എല്ലാ ഫോർമാറ്റ് ക്രിക്കറ്റുകളിൽ നിന്നും വിരമിക്കുകയാണ്. ബിസിസിഐ, ജിസിഎ എന്നിവക്ക് ഞാൻ മെയിലുകൾ അയച്ചിട്ടുണ്ട്. എന്റെ കരിയറിൽ ഉടനീളം എന്നെ സഹായിച്ച മാതാപിതാക്കൾ ഉൾപ്പടെയുള്ള ആളുകളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ദാദക്കും (സൗരവ് ഗാംഗുലി) നന്ദി. അദ്ദേഹം കാരണമാണ് എനിക്ക് ബംഗാളിന് വേണ്ടി കളിക്കാൻ കഴിഞ്ഞത്. അദ്ദേഹം എന്നെ എപ്പോഴും പ്രോൽസാഹിപ്പിച്ചിരുന്നു,’ ദിൻഡ കുറിച്ചു.
തന്റെ കരിയറിൽ നിരവധി വിമർശനങ്ങൾക്കും കളിയാക്കലുകൾക്കും പാത്രമായിരുന്നു ദിൻഡ. 2017ൽ ദിൻഡയുടെ ഒരോവറിൽ മുംബൈയുടെ ഹാർദിക് പാണ്ഡ്യ 30 റൺസടിച്ചതു മുതലാണ് ക്രിക്കറ്റ് ട്രോളുകളിലെ പ്രധാന ‘ഇര’യായി ദിൻഡ മാറിയത്. ഐപിഎലിൽ മോശം പ്രകടനം നടത്തുന്ന ബോളർമാർക്കു സാങ്കൽപിക ‘ദിൻഡ അക്കാദമി’യിൽ പ്രവേശനം നൽകുന്നതു പോലും പതിവായിരുന്നു.
78 ഐപിഎൽ മൽസരങ്ങളിൽ നിന്നായി 68 വിക്കറ്റ് ദിൻഡ നേടിയിട്ടുണ്ട്. മാത്രവുമല്ല 116 ഫസ്‌റ്റ് ക്ളാസ് മൽസരങ്ങൾ കളിച്ച താരം 420 വിക്കറ്റുകളും തന്റെ പേരിലാക്കി.
Read Also: ട്രാക്‌ടറുകൾ പിടിച്ചെടുത്ത് ഡെൽഹി പോലീസ്; പ്രതികാര നടപടിയെന്ന് ആക്ഷേപം