ഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ റാലിയിൽ പങ്കെടുത്തുവെന്ന ‘കുറ്റം’ ചുമത്തി കർഷകരുടെ 14 ട്രാക്‌ടറുകൾ പിടിച്ചെടുത്ത് ഡെൽഹി പോലീസ്. ട്രാക്‌ടർ റാലിയിൽ പങ്കെടുത്ത 80ലധികം ട്രാക്‌ടറുകൾ തിരിച്ചറിഞ്ഞതായും ഉടൻ പിടിച്ചെടുക്കുമെന്നും പോലീസ് പറഞ്ഞു. എന്നാൽ, കർഷകർക്ക് എതിരെ ഡെൽഹി പോലീസ് സ്വീകരിക്കുന്നത് പ്രതികാര നടപടി ആണെന്ന ആക്ഷേപവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
റാലിക്കായി അനുവദിച്ച റൂട്ടുകളിൽ നിന്ന് കർഷകർ വ്യതിചലിക്കാതിരിക്കാൻ റോഡുകളിൽ പോലീസ് സ്‌ഥാപിച്ച ബാരിക്കേഡുകളും ബസുകളും തകർക്കാൻ ട്രാക്‌ടറുകൾ ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് ആരോപിച്ചു. ജനുവരി 26ന് നടന്ന അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന 12 പേരുടെ ‘വ്യക്‌തമായ ഫോട്ടോകളും’ തങ്ങൾക്ക് ലഭ്യമായ വീഡിയോ ഫൂട്ടേജുകളിൽ നിന്ന് ലഭിച്ചതായി പോലീസ് പറയുന്നു.
ജനുവരി 26ന് നടന്ന ട്രാക്‌ടർ റാലിക്കിടെ ചെങ്കോട്ടയിലും ഡെൽഹിയിലെ മറ്റ് സ്‌ഥലങ്ങളിലും നടന്ന അക്രമവുമായി ബന്ധപ്പെട്ട് 44 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ജനുവരി 29ന് സിംഘു അതിർത്തിയിലെ പ്രതിഷേധ സ്‌ഥലത്ത് പ്രവേശിച്ച് കർഷകരുമായും പോലീസുമായും, പ്രദേശവാസികളെന്ന് അവകാശപ്പെടുന്ന ചിലർ ഏറ്റുമുട്ടിയ സംഭവവുമായി ബന്ധപ്പെട്ടും കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന് പോലീസ് വ്യക്‌തമാക്കി.
ഈ കേസുകളിൽ 123 പേരെ തിങ്കളാഴ്‌ച അറസ്‌റ്റ് ചെയ്‌തതായും രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പിടികൂടിയതായും പോലീസ് പറഞ്ഞു. രണ്ട് അക്രമ സംഭവങ്ങളിലുമായി 510 പോലീസ് ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റതായാണ് പോലീസ് റിപ്പോർട്. ജനുവരി 26ലെ ട്രാക്‌ടർ റാലിയിൽ 394 പോലീസുകാർക്ക് പരിക്കേറ്റതായി സിറ്റി പോലീസ് അറിയിച്ചിരുന്നു. ഒരു കർഷകൻ മരിക്കുകയും 10 ഓളം കർഷകർക്കു പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
Also Read: മുള്ളുവേലികൾ, ബാരിക്കേഡുകൾ; ഡെൽഹി അതിർത്തിയിൽ പോലീസിന്റെ പത്‌മവ്യൂഹം