റിയാദ്: വിനോദ പരിപാടികൾക്കും പൊതു ചടങ്ങുകൾക്കും സൗദി അറേബ്യയിൽ നിയന്ത്രണം ഏർപ്പെടുത്തി. റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
വിവാഹ പാർട്ടികൾ, കോർപ്പറേറ്റ് മീറ്റിങ്ങുകൾ തുടങ്ങിയവക്ക് ഒരു മാസത്തെ വിലക്ക് ഏർപ്പെടുത്തി. മറ്റു പരിപാടികളിൽ പരമാവധി 20 ആളുകൾക്ക് പങ്കെടുക്കാം. സിനിമാ പ്രദർശനം, ഹോട്ടലുകളിലും ഷോപ്പിംഗ് മാളുകളിലും നടക്കുന്ന വിനോദ പരിപാടികൾ, കായിക പരിപാടികൾ, ജിം, ഇൻഡോർ ഗെയിംസ് തുടങ്ങിയവക്ക് 10 ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
റെസ്റ്റോറന്റുകളിലും കോഫീ ഷോപ്പുകളിലുമുള്ള വിലക്കും 10 ദിവസത്തേക്കാണ്. എന്നാൽ ഇവിടങ്ങളിൽ നിന്ന് ഭക്ഷണം പാർസൽ വാങ്ങാൻ അനുവാദം ഉണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾ അടപ്പിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയന്ത്രണം ഇന്ന് രാത്രി 10 മണി മുതൽ പ്രാബല്യത്തിൽ വരും.
കോവിഡ് സാഹചര്യം വിലയിരുത്തി വിലക്ക് നീട്ടുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യ ഉൾപ്പടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.








































