തിരുവനന്തപുരം : കോവിഡ് വന്നുപോയവർ കേരളത്തിൽ കുറവാണെന്ന് വ്യക്തമാക്കി സീറോ സർവേ ഫലം. ഐസിഎംആർ നടത്തിയ സീറോ സർവേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് കേരളത്തിൽ 11.6 ശതമാനം ആളുകൾക്ക് മാത്രമാണ് കോവിഡ് വന്നു പോയതെന്നാണ്. മൂന്നാംഘട്ട സീറോ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡ് വന്നുപോയ ആളുകളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഐസിഎംആർ നടത്തിയ ആന്റിബോഡി പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
കഴിഞ്ഞ 2020 മെയ്, ആഗസ്റ്റ്, ഡിസംബർ മാസങ്ങളിലാണ് സീറോ സർവേ നടത്തിയത്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവേ സംഘടിപ്പിച്ചു. തുടർന്ന് ദേശീയ തലത്തിൽ 21 ശതമാനം ആളുകൾക്ക് കോവിഡ് വന്നുപോയതായി സർവേ ഫലം പറയുന്നു. എന്നാൽ കേരളത്തിലെ കണക്കുകൾ ഇതിന്റെ പകുതി മാത്രമാണ്. 11.6 പേരിലാണ് സംസ്ഥാനത്ത് കോവിഡ് വന്നുപോയത്. എന്നാൽ ഇതിന് കാരണം സംസ്ഥാനത്തെ മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ വ്യക്തമാക്കി.
സംസ്ഥാനത്ത് മൂന്നാംഘട്ട സീറോ സർവേ നടന്നത് തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലാണ്. മൂന്നാംഘട്ടത്തിൽ 1,244 ആന്റിബോഡി പരിശോധനകൾ നടത്തിയതിൽ നിന്നാണ് 11.6 ശതമാനം ആളുകളിൽ രോഗം വന്നുപോയതായി കണ്ടെത്തിയത്. സീറോ സർവേയുടെ ഒന്നാംഘട്ടം മെയ് മാസത്തിലാണ് നടന്നത്. സർവേയിൽ കേരളത്തിൽ 0.33 ശതമാനം പേർക്കും, ദേശീയ തലത്തിൽ 0.73 ശതമാനം പേർക്കും രോഗം വന്നു പോയതായി കണ്ടെത്തി. തുടർന്ന് ആഗസ്റ്റ് മാസത്തിൽ നടത്തിയ രണ്ടാംഘട്ട സർവേയിൽ കേരളത്തിൽ 0.8 ശതമാനം ആളുകൾക്കും, ദേശീയ തലത്തിൽ 6.6 ശതമാനം ആളുകൾക്കും രോഗം വന്നുപോയതായി കണ്ടെത്തി.
Read also : കോവിഡ്; സൗദിയിൽ രോഗികളുടെ എണ്ണം കൂടുന്നു