റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു. തലസ്‌ഥാനമായ റിയാദിലും കിഴക്കൻ പ്രവിശ്യയിലുമാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 386 പുതിയ കോവിഡ് കേസുകളാണ് സൗദിയിൽ റിപ്പോർട് ചെയ്‌തത്.
ഏറെക്കാലത്തിന് ശേഷമാണ് ദമ്മാം ഉൾപ്പെടുന്ന കിഴക്കൻ പ്രവിശ്യയിൽ പ്രതിദിന രോഗികളുടെ എണ്ണം നൂറിന് മുകളിൽ എത്തുന്നത്. അതേസമയം, പ്രതിദിനം കോവിഡ് മുക്‌തി നേടുന്നവരുടെ എണ്ണം ആശ്വാസം പകരുന്നതാണ്. 283 പേർ രോഗമുക്‌തി നേടി. 4 മരണങ്ങളാണ് വിവിധ ഇടങ്ങളിലായി റിപ്പോർട് ചെയ്‍തത്. ഇതോടെ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,69,961ഉം രോഗമുക്‌തി നേടിയവരുടെ എണ്ണം 3,61,237ഉം ആയി. മരണസംഖ്യ 6,397 ആയി ഉയർന്നു.
2,327 സജീവ കോവിഡ് രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. ഇതിൽ 401 പേർ ഗുരുതരാവസ്‌ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുകയാണ്.
റിയാദ് (154), കിഴക്കൻ പ്രവിശ്യ (110), മക്ക (54), മദീന (19), നജ്‌റാൻ (12), അൽബാഹ (11), അൽഖസീം (7), അസീർ (6), വടക്കൻ അതിർത്തി മേഖല (5), ഹാഇൽ (4), ജീസാൻ (2), തബൂക്ക് (1), അൽജൗഫ് (1) എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ സ്‌ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം.
Read also: യുഎഇയിൽ കോവിഡ് മുക്‌തർ 3 ലക്ഷം കടന്നു; 24 മണിക്കൂറിൽ 4,041 രോഗമുക്‌തർ