കണ്ണൂര്‍: കോർപറേഷന് കീഴിലെ ശ്രീനാരായണ പാർക്കിൽ പോക്‌സോ കേസ് പ്രതിയെ കെയർ ടേക്കറായി നിയമിച്ചതിനെതിരെ പ്രതിഷേധം ശക്‌തം. സംഭവം വിവാദമായതോടെ കോർപറേഷൻ വിചാരണ നേരിടുന്ന പ്രതി പ്രഷിലിനെ പുറത്താക്കി. അതേസമയം നിയമനത്തിന്റെ പിന്നിൽ കോണ്‍ഗ്രസ് കൗണ്‍സിലർ ആണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.
പോക്‌സോ കേസ് പ്രതി പ്രഷിൽ എന്നയാൾക്കാണ് കേസിൽ വിചാരണ നടന്നു കൊണ്ടിരിക്കെ കോർപറേഷന് കീഴിലെ പാർക്കിൽ നിയമനം ലഭിച്ചത്. 2016ൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപത്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.
പോക്‌സോ കേസിലെ പ്രതിയെ യാതൊരു അന്വേഷണവും നടത്താതെ സർക്കാർ സ്‌ഥാപനത്തിന് കീഴിൽ നിയമിച്ചത് കോണ്‍ഗ്രസ് കൗണ്‍സിലർ പി കെ രാഗേഷിന്‍റെ നിർദേശം അനുസരിച്ചെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
അതേസമയം പത്രത്തിലെ പരസ്യം കണ്ട് വന്ന വ്യക്‌തിയാണ് പ്രിഷിലെന്നും താൽക്കാലിക അടിസ്‌ഥാനത്തിലെ നിയമനം ആയതുകൊണ്ട് ഉദ്യോഗാർഥികളുടെ വിവരങ്ങൾ ശേഖരിച്ചില്ലെന്നുമാണ് കോർപറേഷന്‍ നൽകുന്ന വിശദീകരണം. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ പ്രഷിലിനെ ജോലിയിൽ നിന്നും നീക്കി കോർപറേഷൻ ഉത്തരവിറക്കുക ആയിരുന്നു.
Malabar News: ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ് ഉൽഘാടനം 17ന്