തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണ ഒൻപതാം ക്ളാസ് വരെയുള്ള വാർഷിക പരീക്ഷകൾ ഒഴിവാക്കാൻ സാധ്യത. കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വാർഷിക പരീക്ഷകൾ ഒഴിവാക്കാനുള്ള സാധ്യത നിലനിൽക്കുന്നത്. പരീക്ഷ നടത്തിയാൽ ഏകദേശം 32 ലക്ഷത്തോളം വിദ്യാർഥികളും രക്ഷിതാക്കളും പുറത്തിറങ്ങേണ്ടി വരും. എന്നാൽ കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇത് രോഗവ്യാപനം വർധിപ്പിക്കുന്നതിന് ഇടയാക്കും. പരീക്ഷകൾ ഒഴിവാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ചൊവ്വാഴ്‌ച നടക്കുന്ന കരിക്കുലം കമ്മിറ്റിയിൽ ഉണ്ടാകുമെന്നും അധികൃതർ വ്യക്‌തമാക്കി.
കോവിഡ് വ്യാപനത്തെ തുടർന്ന് ഇത്തവണത്തെ അധ്യയനം മുഴുവൻ ഓൺലൈൻ വഴിയായിരുന്നു. എന്നാൽ ഓൺലൈൻ വഴി പരീക്ഷകൾ നടത്തുന്നത് പ്രയോഗികമാകില്ല. ഈ സാഹചര്യത്തിലാണ് പരീക്ഷകൾ ഒഴിവാക്കാൻ സാധ്യത കൂടുന്നത്. നിലവിൽ 8ആം ക്ളാസ് വരെയുള്ള വിദ്യാർഥികൾക്ക് ക്ളാസ് കയറ്റം നൽകും. അതിനൊപ്പം 9ആം ക്ളാസിലെ വിദ്യാർഥികൾക്ക് കൂടി ഇത്തവണ ക്‌ളാസ് കയറ്റം നൽകാനാണ് സാധ്യത.
ഇത്തവണ വാർഷിക പരീക്ഷകൾ നടത്തുന്നതിന് പകരമായി വർക്ക് ഷീറ്റുകൾ നൽകി അതിൽ മൂല്യനിർണ്ണയം നടത്താനാണ് അധികൃതർ നീക്കം നടത്തുന്നത്. വിദ്യാർഥികൾ ഈ വർക്ക് ഷീറ്റുകൾ പൂർത്തിയാക്കിയ ശേഷം അധ്യാപകർ അത് മൂല്യനിർണ്ണയം നടത്തും. അതേസമയം തന്നെ പ്ളസ് വൺ ക്ളാസുകളിലെ പരീക്ഷകൾ നടത്തുന്നതിലും ഇതുവരെ തീരുമാനം ആയിട്ടില്ല. അടുത്ത അധ്യയന വർഷം തുടങ്ങിയ ശേഷം പരീക്ഷകൾ നടത്താനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്.
Read also : കോവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കണം; ആരോഗ്യമന്ത്രിയുടെ നിർദ്ദേശം