തൃശൂർ : പ്രെട്രോൾ പമ്പുകളിൽ കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോഡ് നീർച്ചാൽ ബേല സ്വദേശി സാബിത് മൻസിലിൽ സാബിത്താണ്(24) അറസ്റ്റിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 7 പെട്രോൾ പമ്പുകളിലാണ് സാബിത്തിന്റെ നേതൃത്വത്തിൽ കവർച്ച നടത്തിയത്. ഇവിടങ്ങളിൽ നിന്നും മോഷ്ടിക്കുന്ന പണം ആർഭാട ജീവിതം നയിക്കുന്നതിനും, വില കൂടിയ മൊബൈൽ ഫോണുകൾ വാങ്ങുന്നതിനുമാണ് ഉപയോഗിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
ബൈപാസിൽ പടാകുളം സിഗ്നലിനു സമീപം ഭാരത് പെട്രോളിയം പമ്പിൽ നിന്ന് 2 ലക്ഷത്തോളം രൂപയും, കയ്പമംഗലം അറവുശാല യുനൈറ്റഡ് ട്രേഡിങ് കോർപറേഷൻ പമ്പിൽ നിന്ന് 50,000 രൂപയും കവർന്ന കേസുകളിൽ നടത്തിയ അന്വേഷണമാണ് നിർണായകമായത്. പെട്രോൾ പമ്പുകളിൽ നടത്തിയ കവർച്ചയെ തുടർന്ന് കാസർകോഡ് സ്വദേശികളായ ഉളിയത്തടുക്ക മഷൂദ് മൻസിലിൽ മഷൂദ് (26), ബിലാൽ നഗർ മൻസിലിൽ മുഹമ്മദ് അമീർ(21), മുളിയാർ അക്വാലി വീട്ടിൽ അലി അഷ്കർ (20) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ആലുവ, പെരുമ്പാവൂർ, അങ്കമാലി ബാങ്ക് ജംക്ഷൻ, കോതകുളങ്ങര, കാസർകോട് വിദ്യാനഗർ എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകളിൽ കവർച്ച നടത്തിയത് സാബിത്തിന്റെ നേതൃത്വത്തിലാണെന്ന് പോലീസ് വ്യക്തമാക്കി. മോഷണക്കേസ് കൂടാതെ സാബിത്തിന്റെ പേരിൽ പോക്സോ കേസും നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇൻസ്പെക്ടർ പികെ പത്മരാജൻ, എസ്ഐ ഇആർ ബൈജു, എസ്ഐ പിആർ ബസന്ത്, എഎസ്ഐ മുഹമ്മദ് സിയാദ്, പോലീസുകാരായ പിജി ഗോപകുമാർ, കെഎസ് സുമേഷ്, സികെ ബിജു, ടിഎസ് സുനിൽകുമാർ, ടിഎസ് ചഞ്ചൽ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.
Read also : തമിഴ് നടൻ ശ്രീവാസ്തവ് ചന്ദ്രശേഖർ മരിച്ച നിലയിൽ