തൃശൂർ : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ജനങ്ങൾ. കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ ജില്ലയിൽ കോവിഡ് നിർദേശങ്ങൾ പാലിക്കാതെ പിടിയിലായത് 2000ലേറെ ആളുകളാണ്. ഇവരിൽ നിന്ന് 2.60 ലക്ഷം രൂപയാണ് പോലീസ് പിഴയായി ഈടാക്കിയത്. കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സിറ്റി പോലീസ് നടത്തിയ പരിശോധനയിലാണ് ഇത്രയധികം ആളുകൾ പിടിയിലായത്.
ജില്ലയിൽ ഈസ്‌റ്റ് പോലീസാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. പിഴ ഈടാക്കിയ ആളുകൾ ഒഴികെ 1,467 ആളുകളെയാണ് പോലീസ് താക്കീത് നൽകി പറഞ്ഞു വിട്ടത്. കമ്മിഷണർ ആർ ആദിത്യയുടെ നേതൃത്വത്തിൽ ഈസ്‌റ്റ്, വെസ്‌റ്റ്, നെടുപുഴ, വിയ്യൂർ, മണ്ണുത്തി, ഒല്ലൂർ, പീച്ചി, വനിത സ്‌റ്റേഷനുകൾക്കു കീഴിൽ നടത്തിയ പരിശോധനകളിലാണ് ഇത്രയധികം ആളുകളിൽ നിന്നും കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ 2.60 ലക്ഷം രൂപ പിഴ ഈടാക്കിയത്.
88 കേസുകളാണ് മാസ്‌ക് ധരിക്കാത്തതിനും, സാമൂഹിക അകലം പാലിക്കാത്തതിനും ഈസ്‌റ്റ് പോലീസ് രജിസ്‌റ്റർ ചെയ്‌തത്. ഇവരിൽ നിന്നും 44,000 രൂപയും പിഴയായി ഈടാക്കിയിട്ടുണ്ട്. കൂടാതെ വെസ്‌റ്റിൽ 67, നെടുപുഴയിൽ 87, വിയ്യൂരിൽ 75, വനിത സ്‌റ്റേഷനിൽ 7, മണ്ണുത്തിയിൽ 82, ഒല്ലൂരിൽ 46, പീച്ചിയിൽ 66 കേസുകളും കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ രജിസ്‌റ്റർ ചെയ്‌തു. സംസ്‌ഥാനത്ത് രോഗവ്യാപനം പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ കോവിഡ് നിർദേശങ്ങൾ കർശനമായും പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ചു പറയുമ്പോഴും ജനങ്ങൾ അതിന് വില കൊടുക്കാതെ മുന്നോട്ട് പോകുകയാണ്. അതിന്റെ തെളിവാണ് ഇപ്പോൾ വർധിച്ചു വരുന്ന കേസുകളും.
Read also : കാന്‍സര്‍ രോഗികൾ വർധിക്കുന്നു; അവബോധം ശക്‌തമാക്കണമെന്ന് ആരോഗ്യമന്ത്രി