കാസർഗോഡ്: ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും കൂടുതൽ സർവീസുകൾ റദ്ദാക്കുന്നത് യാത്രക്കാർക്ക് ഇരുട്ടടിയാകുന്നു. കാസർഗോഡ് ഡിപ്പോയിൽ നിന്നും 67 സർവീസുകൾ ഉള്ളതിൽ 58 സവീസുകൾ മാത്രം ഓടിയതോടെ 9 സർവീസുകളാണ് ശനിയാഴ്‌ച മുടങ്ങിയത്. കൂടാതെ മംഗളൂരു, കണ്ണൂർ, പഞ്ചിക്കൽ, അഡ്ക്കസ്‌ഥല റൂട്ടുകളിലായി 74 ട്രിപ് സർവീസും നടന്നില്ല. യാത്രക്കാർക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഇത്തരത്തിൽ സർവീസുകൾ റദ്ദാക്കുന്നതോടെ ഉണ്ടാകുന്നത്.
ആവശ്യത്തിന് ഡ്രൈവർമാർ ഇല്ലാത്തതാണ് പ്രധാനമായും സർവീസുകൾ റദ്ദാക്കാൻ കാരണം. ഇതോടെ നിലവിലുള്ള ഡ്രൈവർമാർ ഓഫും, അവധിയും എടുക്കാൻ സാധിക്കാതെ ഓവർടൈം ജോലിയാണ് ഇപ്പോൾ ചെയ്യുന്നത്. കൂടാതെ കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നും 57 സർവീസുകൾ ഉള്ളതിൽ 37 എണ്ണം മാത്രമാണ് നിലവിൽ ഓടുന്നത്. 20 ബസുകൾ കാലപ്പഴക്കം മൂലം സർവീസ് നിർത്തി വച്ചിരിക്കുകയാണ്.
കാസർഗോഡ് ഡിപ്പോയിൽ കെഎസ്ആർടിസിയെ കൂടുതൽ ആശ്രയിക്കുന്ന മംഗളൂരു, കണ്ണൂർ, ചന്ദ്രഗിരിപ്പാലം-കാഞ്ഞങ്ങാട് റൂട്ടുകളിലാണ് യാത്രാക്ളേശം രൂക്ഷമായത്. ഇവിടെ 142 ഡ്രൈവർമാരുടെ തസ്‌തികയിൽ 132 ഡ്രൈവർമാർ മാത്രമാണ് നിലവിലുള്ളത്. എന്നാൽ ഇവരിൽ 3 പേർ നിലവിൽ സെക്യൂരിറ്റി ഉൾപ്പടെയുള്ള ഡ്യൂട്ടിയിലും, 7 പേർ കോവിഡ് ചികിൽസയിലുമാണ്. മറ്റ് പല ഡിപ്പോകളിലും ഡ്യൂട്ടി കിട്ടാതെ സ്‌റ്റാൻഡ് ബൈ ആയുള്ള ഒട്ടേറെ ഡ്രൈവർമാർ കാസർഗോഡ് ഡ്യൂട്ടി എടുക്കാൻ താൽപര്യം അറിയിച്ചിട്ടും കോർപറേഷൻ അനുമതി നൽകുന്നില്ലെന്നാണ് ജീവനക്കാർ വ്യക്‌തമാക്കുന്നത്.
Read also: ‘എന്‍ഡിഎ കോര്‍ഡിനേഷന്‍ കമ്മിറ്റി’; ആവശ്യത്തിലുറച്ച് ജെഡിയു