തിരുവനന്തപുരം: ആഗോളതലത്തില്‍ ഫെബ്രുവരി നാല് ലോക കാന്‍സര്‍ ദിനമായി ആചരിക്കുമ്പോള്‍ അവബോധം ശക്‌തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. കാന്‍സര്‍ രോഗ ചികിൽസക്ക് തുണയായി, കാന്‍സര്‍ രോഗികളോടുള്ള അനുകമ്പയുടെയും അനുഭാവത്തിന്റെയും പ്രതീകമായി ‘ഓരോ വ്യക്‌തിയും കൂടെയുണ്ട്’-‘കൂടെ പ്രവര്‍ത്തിക്കും‘ (I am and I will) എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ സന്ദേശമെന്ന് മന്ത്രി പറഞ്ഞു.
സംസ്‌ഥാനം കാന്‍സര്‍ രോഗ ശരാശരിയില്‍ ദേശീയ ശരാശരിയെക്കാളും ഉയര്‍ന്ന നിലയിലാണ് നിൽക്കുന്നത്. പ്രതിവര്‍ഷം 60,000ത്തോളം രോഗികള്‍ പുതിയതായി സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്യപ്പെടുന്നു എന്നാണ് ഇത് സംബന്ധമായ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.
വര്‍ദ്ധിച്ചു വരുന്ന കാന്‍സര്‍ രോഗബാഹുല്യത്തെ തടയുന്നതിനായി സംസ്‌ഥാന ആരോഗ്യ വകുപ്പ് കാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ളാൻ രൂപീകരിക്കുകയും നടപ്പിലാക്കി വരികയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്ത് കാന്‍സര്‍ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു കാന്‍സര്‍ ബോര്‍ഡ് രൂപീകരിക്കുകയും ഈ രംഗത്തെ വിദഗ്‌ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്‌തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മികച്ച കാന്‍സര്‍ ചികിൽസ ഉറപ്പു വരുത്തുന്നതിന് കാന്‍സര്‍ ചികിൽസാ കേന്ദ്രങ്ങള്‍ ശാക്‌തീകരിക്കുന്നതിനും മികവിന്റെ കേന്ദ്രങ്ങളായി മാറ്റുന്നതിനും സംസ്‌ഥാന ആരോഗ്യ വകുപ്പ് ശ്രദ്ധ പതിപ്പിച്ചു വരുന്നു. എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിൽസ ഉറപ്പാക്കുന്നതിനായി സംസ്‌ഥാന ആരോഗ്യ വകുപ്പ് ജില്ലാ കാന്‍സര്‍ കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലൂടെ കീമോതെറാപ്പി ഉൾപ്പടെയുള്ള ചികിൽസ സൗജന്യമായി നടപ്പിലാക്കി വരുന്നു.
കോവിഡ് കാലത്തെ കാന്‍സര്‍ ചികിൽസ
കോവിഡ് കാലത്തും കാന്‍സര്‍ രോഗികളുടെ ചികിൽസക്കും പരിചരണത്തിനുമായി ആരോഗ്യ വകുപ്പ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചത് കാന്‍സര്‍ പോലെയുള്ള ദീര്‍ഘസ്‌ഥായി രോഗങ്ങള്‍ ബാധിച്ചവരെയാണ്. പ്രതിരോധ ശേഷി കുറഞ്ഞ ഇക്കൂട്ടരിൽ രോഗവ്യാപനം കൂടാന്‍ സാധ്യതയുള്ളതിനാലും രോഗം ബാധിച്ച് കഴിഞ്ഞാല്‍ അത് മൂര്‍ച്ഛിക്കുന്നതിന് സാധ്യതയുള്ളതിനാലും യാത്ര ചെയ്യുന്നതിനോ കൃത്യമായി ചികിൽസാ കേന്ദ്രങ്ങളില്‍ എത്തുന്നതിനോ സാങ്കേതികമായി ഇവര്‍ക്ക് സാധിച്ചിരുന്നില്ല.
കൂടാതെ ലോക്ക് ഡൗണ്‍, റിവേഴ്‌സ് ക്വാറന്റെയ്ൻ കാരണം ചികിൽസ കേന്ദ്രത്തിലേക്കുള്ള യാത്ര ബുദ്ധിമുട്ടാകുകയും ചികിൽസ മുടങ്ങുന്നതിനുള്ള സാധ്യത ഉണ്ടാകുകയും ചെയ്‌തു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് ആര്‍സിസിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിലുള്ള ജില്ലാ കാന്‍സര്‍ കെയര്‍ സെന്ററുകളുടെ സഹകരണത്തോടെ ആര്‍സിസിയില്‍ ലഭിക്കേണ്ട ചികിൽസ രോഗികള്‍ക്ക് അവരുടെ ജില്ലകളില്‍ ലഭിക്കുന്നതിനുള്ള വഴിയൊരുക്കുകയും ചെയ്‌തു.
ഇതിനായി ആര്‍സിസിയുടെയും ജില്ലാ കാന്‍സര്‍ കേന്ദ്രങ്ങളുടെയും ഡോക്‌ടർമാരുടെയും കൂട്ടായ്‌മ ഉണ്ടാക്കുകയും ഓരോ രോഗിയുടെയും ചികിൽസാ വിവരങ്ങള്‍ ജില്ലാ കാന്‍സര്‍ കെയര്‍ സെന്റെറുകളിലുള്ള ഡോക്‌ടർമാര്‍ക്ക് കൈമാറുകയും ചെയ്‌തു.
ചികിൽസ ലഭിക്കേണ്ട ദിവസങ്ങളില്‍ രോഗികളെ വിവരം നേരിട്ട് അറിയിക്കുകയും ആര്‍സിസിയില്‍ എത്തുന്നതിനു പകരം അവിടെ ലഭിക്കുന്ന ലഭിക്കുന്ന അതേ ചികിൽസ ഏറ്റവും അടുത്തുള്ള ജില്ലാ കേന്ദ്രങ്ങളില്‍ നല്‍കുന്നതിനും സംവിധാനം ഒരുക്കി.
ഇതിലൂടെ ആയിരക്കണക്കിന് രോഗികള്‍ക്ക് കോവിഡ് കാലത്ത് സ്വന്തം ജില്ലയില്‍ തന്നെ ചികിൽസ തുടരുന്നതിനും രോഗം മൂര്‍ച്ഛിക്കാതെ സൂക്ഷിക്കുന്നതിനും സാധ്യമായി. സംസ്‌ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള 24 സ്‌ഥാപനങ്ങളിലാണ് ഈ സേവനം ഉറപ്പാക്കിയിട്ടുള്ളത്.
കീമോതെറാപ്പിക്ക് ആവശ്യമായ മരുന്നുകള്‍ ഫയര്‍ ഫോഴ്‌സിന്റെ സേവനം ഉപയോഗിച്ചും കാരുണ്യ മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴിയും കൃത്യമായി എത്തിക്കുന്നതിന് സാധിച്ചിട്ടുണ്ട്. ഏകദേശം 25,000 പേര്‍ക്ക് ഈ കാലഘട്ടത്തില്‍ ചികിൽസ നല്‍കാന്‍ സാധിച്ചുവെന്നത് ഈ സംരംഭത്തിന്റെ ഒരു വിജയമായി കണക്കാക്കാവുന്നതാണ് എന്നും മന്ത്രി വ്യക്‌തമാക്കി.
Also Read: ഇരിട്ടിയിൽ 9 വയസുകാരിക്ക് ഷിഗെല്ല; പ്രതിരോധ നടപടികൾ ശക്‌തമാക്കി ആരോഗ്യ സംഘം