ഡെൽഹി: ഇന്ത്യയിൽ വികസിപ്പിച്ച പ്രത്യേകതരം ചികിൽസാരീതിയിലൂടെ അറുപത്തിനാലുകാരൻ കാൻസർ രോഗമുക്‌തനായ വാർത്ത കഴിഞ്ഞദിവസമാണ് നാം വായിച്ചത്. ഇപ്പോഴിതാ നാസിക്കിൽ നിന്നുള്ള ഈശ്വരി ഭാഗീരവ് എന്ന ഒമ്പതുവയസുകാരിയും ഇതേ ചികിൽസാ രീതിവഴി അർബുദ മുക്‌തി നേടിയിരിക്കുന്നു.
ആറാംവയസിൽ രക്‌തത്തേയും മജ്‌ജയേയും ബാധിക്കുന്ന അക്യൂട്ട് ലിംഫോസൈറ്റിക് ലുക്കീമിയ സ്‌ഥിരീകരിച്ച പെൺകുട്ടിയിലാണ് ചികിൽസ ഫലംകണ്ടതെന്ന് വാർത്തകൾ റിപറയുന്നു. മുംബൈയിലെ ടാറ്റമെമ്മോറിയൽ സെന്ററിലാണ് ഈശ്വരിയുടെ ചികിൽസ നടന്നത്.
നിരവധി ചികിൽസ കൾക്കുശേഷവും ഈശ്വരിയുടെ ശരീരത്തിൽ കാൻസർ തിരിച്ചുവന്നിരുന്നു. തുടർന്നാണ് CAR-T സെൽ തെറാപ്പി സ്വീകരിക്കാൻ കുടുംബം തീരുമാനിച്ചത്. കുട്ടികളിൽ ഈ ചികിൽസ നടത്തിയതിന്റെ ആദ്യഗുണഭോക്താവുമാണ് ഈശ്വരി.
തുടർ പരിശോധനകളിൽ ഈശ്വരി കാൻസർ മുക്‌തയാണെന്നു തെളിഞ്ഞുവെന്നും ആരോഗ്യവതിയാണെന്നും കുടുംബം പറയുന്നു. രാജ്യത്ത് അർബുദബാധിതരായ കുട്ടികൾക്ക് പ്രതീക്ഷയേകുന്നതാണ് ഈശ്വരിയുടെ അതിജീവനകഥ. ഈ തെറാപ്പിയുടെ വാണിജ്യാടിസ്‌ഥാനത്തിലുള്ള അനുമതി വർഷാവസാനത്തോടെ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ടാറ്റാ മെമോറിയൽ സെന്ററിലെ ഡോക്‌ടർമാർ വ്യക്‌തമാക്കി. മുതിർന്നവർക്കായി ഈ തെറാപ്പി ഇതിനകംതന്നെ വാണിജ്യാടിസ്‌ഥാനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
NexCAR19 എന്ന പേരിലുള്ള തദ്ദേശീയമായി വികസിപ്പിച്ച ഈ ചികിൽസാരീതി ലുക്കീമിയ, ലിംഫോമ തുടങ്ങിയ രക്‌താർബുദ രോഗികളിൽ കൂടുതൽ ഫലപ്രദമാണെന്നാണ് പറയപ്പെടുന്നത്. രോഗിയുടെ രക്‌തത്തിൽ നിന്ന് ഇമ്മ്യൂൺ സെല്ലുകളായ ടി-സെല്ലുകളെ വേർതിരിച്ചെടുത്ത് ലബോറട്ടറിയിൽ പരിഷ്‌കരിച്ചെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. രോഗിയുടെ പ്രതിരോധശേഷിയെ ജനിതകപരമായി പരിഷ്‌കരിച്ചെടുത്ത് കാൻസർ സെല്ലുകളോട് പോരാടാൻ പ്രാപ്‌തമാക്കുകയാണ് ചെയ്യുന്നത്.
2023ലാണ് ഈ ചികിൽസാരീതിക്ക് ഔദ്യോഗിക അംഗീകാരം നൽകിയത്. മറ്റുരാജ്യങ്ങളിലേതിനെ അപേക്ഷിച്ച് ഇവിടെ വികസിപ്പിച്ച CAR-T cell തെറാപ്പിക്ക് പാർശ്വഫലങ്ങൾ കുറവാണെന്നാണ് മൃഗങ്ങളിൽ നടത്തിയ ലബോറട്ടറി ടെസ്‌റ്റുകളിലും പരീക്ഷണങ്ങളിലും വ്യക്‌തമായിരുന്നു. കീമോതെറാപ്പിയിൽ നിന്നെല്ലാം വ്യത്യസ്‌തമായി പല സെഷനുകൾ വേണ്ടിവരുന്നില്ല എന്നതാണ് ഈ ചികിൽസാരീതിയെ വേറിട്ടതാക്കുന്നത്.
MOST READ | കടമെടുപ്പ്: സുപ്രീം കോടതി ഇടപെടരുത്