ന്യൂഡെൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അടിയന്തിരമായി 26,226 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സമർപ്പിച്ച ഹരജി തള്ളണമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. സാമ്പത്തികമായി അനാരോഗ്യമുള്ള സംസ്‌ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും വീണ്ടും കടമെടുക്കാൻ അനുവാദം നൽകിയാൽ പ്രതിസന്ധി രൂക്ഷമാകുമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
അധിക കടമെടുപ്പ് അനുവദിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. എന്നാൽ, ഹരജി തള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിനെതിരെ വിശദമായ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ്. കടമെടുപ്പ് നയപരമായ വിഷയമാണെന്നും സുപ്രീം കോടതി വിഷയത്തിൽ ഇടപെടരുതെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നുണ്ട്.
അടിയന്തിര കടമെടുപ്പിന് കേരളത്തിന് അവകാശമില്ല. 15ആം ധനകാര്യ കമ്മീഷൻ കേരളത്തെ ഉയർന്ന കടബാധ്യതയുള്ള സംസ്‌ഥാനമായി വിലയിരുത്തുന്നുവെന്നും കേന്ദ്രം വ്യക്‌തമാക്കി. കേരളത്തിന്റെ സാമ്പത്തിക സ്‌ഥിതി സംബന്ധിച്ചുള്ള സിഎജി, ധനകാര്യ കമ്മീഷൻ റിപ്പോർട്ടുകളും സംസ്‌ഥാന-കേന്ദ്ര കത്ത് ഇടപാടുകളും സത്യവാങ്മൂലത്തിനൊപ്പം നൽകിയിട്ടുണ്ട്.
കേരളത്തിൽ ചിലവ് ഏറെ കൂടുതലാണ്. 2016ൽ പുറത്തിറക്കിയ ധവളപത്രത്തിൽ ദൈനംദിന ചിലവുകൾക്ക് പണമില്ലെന്ന് സംസ്‌ഥാനം തന്നെ വ്യക്‌തമാക്കുന്നു. നികുതി വരുമാനത്തേക്കാൾ കേരളത്തിൽ കടമാണ് കൂടുന്നത്. 2022ൽ ഏറെ പ്രശ്‌നമുള്ള അഞ്ച് സംസ്‌ഥാനങ്ങളുടെ പട്ടികയിലാണ് റിസർവ് ബാങ്ക് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. കടബാധ്യത പരിഹരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും ആർബിഐ ആവശ്യപ്പെട്ടിരുന്നുവെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
2016-17ലെ സിഎജി റിപ്പോർട്ടിൽ കേരളത്തിന്റെ സാമ്പത്തികനില തകർച്ചയിലാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കേരളം ലോകബാങ്കിൽ നിന്നടക്കം കടമെടുത്തിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനാണ്. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് എഎഫ്‌ഡിയിൽ നിന്നെടുത്ത വായ്‌പ തിരിച്ചടക്കുന്നതിൽ 2014 മുതൽ കേരളം വീഴ്‌ച വരുത്തിയിരുന്നു. പിന്നീട് കേന്ദ്രമാണ് ഈ തുക അടച്ചത്. കിഫ്‌ബി ഉൾപ്പടെയുള്ള ഏജൻസികൾ എടുത്ത വായ്‌പകൾ കൂടി ഉൾപ്പെടുത്തിയാൽ കേരളത്തിന്റെ കടം ഏറെ അധികമാകുമെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
National | ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും; അമിത് ഷാ