എറണാകുളം : പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന മൂലം നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനുള്ള തീരുമാനവുമായി എറണാകുളം ജില്ലാ ഭരണകൂടം. കോവിഡ് വ്യാപനം കുറക്കുന്നതിനായി ജില്ലയിൽ നിരോധനാജ്‌ഞ കൂടുതൽ ശക്‌തമാക്കുമെന്ന് എറണാകുളം ജില്ലാ കളക്‌ടർ എസ് സുഹാസ് വ്യക്‌തമാക്കി.
നിലവിൽ സംസ്‌ഥാനത്ത് റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് എറണാകുളം ജില്ലയിൽ നിന്നാണ്. 12 ശതമാനമാണ് നിലവിൽ എറണാകുളം ജില്ലയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്. പോസിറ്റിവിറ്റി നിരക്കിൽ ഉണ്ടായ വർധന മൂലം ജില്ലയിൽ നിലവിൽ കോവിഡ് പരിശോധന നടത്തുന്ന 30 പേരിൽ ഒരാൾക്ക് രോഗം സ്‌ഥിരീകരിക്കുന്ന സ്‌ഥിതിയാണുള്ളത്. കൂടാതെ രോഗബാധിതരാകുന്ന ആളുകളിൽ കൂടുതൽ പേരും 20 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ളവരാണ്.
കോവിഡ് വ്യാപനം കുറക്കുന്നതിനായി ജില്ലയിലെ കണ്ടെയ്ൻമെൻറ് സോണുകളിൽ നിരീക്ഷണം കൂടുതൽ ശക്‌തമാക്കുമെന്ന് കളക്‌ടർ വ്യക്‌തമാക്കി. കൂടാതെ ആളുകൾ ജാഗ്രത കൈവിടാൻ പാടില്ലെന്നും, കോവിഡ് നിയന്ത്രണങ്ങളും, നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം കൂടുന്നത് തടയുന്നതിന് വേണ്ടിയാണ് ജില്ലയിലെ നിരോധനാജ്‌ഞ കൂടുതൽ ശക്‌തമാക്കാനുള്ള തീരുമാനം ജില്ലാ ഭരണകൂടം എടുത്തിരിക്കുന്നത്.
Read also : ഫാഷൻ ഗോൾഡ് തട്ടിപ്പ്; ജ്വല്ലറി ഗ്രൂപ്പ് ഡയറക്‌ടറെ ഇഡി ചോദ്യം ചെയ്യുന്നു