തിരുവനന്തപുരം : കോൺസുലേറ്റ് വഴി സ്വർണ്ണം കടത്തിയതിൽ എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ ജാമ്യം തേടി പ്രതികൾ. കൊച്ചി എൻഐഎ കോടതിയിലാണ് ജാമ്യം തേടി പ്രതികൾ സമീപിച്ചിരിക്കുന്നത്. സ്വപ്‌ന സുരേഷ് ഉൾപ്പടെയുള്ള പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേസിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ ഗുരുതരമായ കണ്ടെത്തലുകൾ ഒന്നും തന്നെയില്ലെന്നും, രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തിയെന്നതിന് തെളിവുകൾ ഇല്ലെന്നും വ്യക്‌തമാക്കിയാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചത്.
അതിനാൽ തന്നെ ഗൗരവം കുറഞ്ഞ സ്വർണ്ണക്കടത്ത് കേസിൽ ഇനിയും റിമാൻഡ് കാലാവധി നീട്ടരുതെന്ന് പ്രതികൾ ജാമ്യാപേക്ഷയിൽ വ്യക്‌തമാക്കുന്നുണ്ട്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ്, കസ്‌റ്റംസ് കേസുകളിൽ മിക്ക പ്രതികൾക്കും ഇതിനോടകം തന്നെ ജാമ്യം ലഭിച്ചിട്ടുണ്ട്. കൂടാതെ കേസിൽ 10 പേർക്ക് നേരത്തെ എൻഐഎ കോടതിയും ജാമ്യം അനുവദിച്ചിരുന്നു. നിലവിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വെള്ളിയാഴ്‌ച മുതൽ വാദം കേട്ട് തുടങ്ങും.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ സ്വപ്‌ന സുരേഷ് ഉൾപ്പടെയുള്ള പ്രതികൾക്ക് കസ്‌റ്റംസ് കൊഫേപോസ(കൺസർവേഷൻ ഓഫ് ഫോറിൻ എക്‌സ്‌ചേഞ്ച് ആൻറ് പ്രിവൻഷൻ ഓഫ് സ്‌മഗ്ളിങ് ആക്‌ടിവിറ്റീസ്) ചുമത്തിയിട്ടുള്ളതിനാൽ എൻഐഎ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചാലും ജയിലിൽ നിന്നും പുറത്തുപോകാൻ സാധിക്കുകയില്ല. സ്വർണ്ണക്കടത്ത് കേസിൽ 20 പേർക്കെതിരെ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർത്തെന്നാണ് വ്യക്‌തമാക്കുന്നത്.
Read also : നിയമങ്ങൾക്കായി ചീത്തവിളി കേൾക്കാനും തയാർ; പ്രധാനമന്ത്രി രാജ്യസഭയിൽ