തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്വർക്കിന്റെ (കെ ഫോൺ) ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. ഏഴ് ജില്ലകളിലായി ആയിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് കണക്ടിവിറ്റി പൂര്‍ത്തിയായതെന്ന് ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ട ഉൽഘാടനം ഫെബ്രുവരി 15ന് വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സംസ്ഥാനത്തെ ഡിജിറ്റൽ ശൃംഖല ശക്തവും കാര്യക്ഷമവുമാക്കുക എന്നതാണ് കെ ഫോൺ പദ്ധതിയുടെ ലക്ഷ്യം. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ, കെഎസ്ഇബി എന്നിവയുടെ സംയുക്ത സംരംഭമാണ് കെ ഫോൺ ലിമിറ്റഡ്. സംസ്ഥാനത്തെ 30,000 ഓഫീസുകളെ അതിവേഗ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് ശൃംഖല മുഖേന ബന്ധിപ്പിക്കുന്നതാണു പദ്ധതി.
തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കണക്ടിവിറ്റി ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്. കേരളത്തിലുടനീളമുള്ള 5,700നടുത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്ടിവിറ്റി ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് അധികൃതർ പറയുന്നു.
സേവനദാതാക്കൾ മുഖേന വീടുകളിലും ഇന്റർനെറ്റ് ലഭ്യമാക്കാനാകും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെയും മറ്റ് സ്വകാര്യ ടെലികോം സര്‍വീസ് പ്രൊവൈഡര്‍മാരുടെയും നിലവിലുള്ള ബാന്‍ഡ് വിഡ്ത്ത് പരിശോധിച്ച് അതിന്റെ അപര്യാപ്തത മനസിലാക്കി പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാന്‍ഡ് വിഡ്ത്ത് സജ്ജമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
1100 കോടി രൂപയോളം ചെലവാക്കിയാണ് കെ ഫോൺ ആദ്യഘട്ടം പൂർത്തീകരിച്ചത്.
Also Read: ഐശ്വര്യ കേരളയാത്രക്ക് പിന്തുണ; 6 പോലീസുകാർക്ക് എതിരെ അച്ചടക്ക നടപടി







































