തിരുവനന്തപുരം : ആരോഗ്യരംഗത്ത് മറ്റൊരു നാഴികക്കല്ലാകാൻ സംസ്‌ഥാനത്തെ 1,603 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്താൻ തീരുമാനിച്ചു. ഇവയുടെ ഉൽഘാടനം ഫെബ്രുവരി 16ആം തീയതി വൈകുന്നേരം 3 മണിക്ക് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ഓൺലൈനായി നിര്‍വഹിക്കും. തിരുവനന്തപുരം 125, കൊല്ലം 107, പത്തനംതിട്ട 76, ആലപ്പുഴ 111, കോട്ടയം 102, ഇടുക്കി 85, എറണാകുളം 126, തൃശൂര്‍ 142, പാലക്കാട് 133, മലപ്പുറം 166, കോഴിക്കോട് 109, വയനാട് 121, കണ്ണൂര്‍ 143, കാസര്‍ഗോഡ് 57 എന്നിങ്ങനെയാണ് സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകള്‍ സജ്‌ജമാക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.
സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി മാറ്റുന്നതിനായി 112.27 കോടി രൂപയാണ് സംസ്‌ഥാനത്ത് അനുവദിച്ചത്. വെല്‍നെസ് സെന്ററുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് 1,603 മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരെയാണ് നിയമിച്ചുവരുന്നത്. ബിഎസ്‌സി നഴ്‌സുമാരെയാണ് മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരായി നിയമിക്കുന്നത്. ആരോഗ്യ ഉപകേന്ദ്രങ്ങളായ സബ് സെന്ററുകളിൽ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി രോഗീ സൗഹൃദമായ കുടുംബാരോഗ്യ കേന്ദ്രം പോലെയാണ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കുന്നത്. ഇതിലൂടെ പ്രാഥമിക പരിശോധന, മരുന്നുകള്‍, ആരോഗ്യ ഉപദേശം എന്നിവ ലഭ്യമാക്കി തൊട്ടടുത്ത പ്രദേശങ്ങളില്‍ തന്നെ പ്രാഥമിക ചികിൽസ ഉറപ്പാക്കുന്നു.
സബ് സെന്ററുകള്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളായി മാറുന്നതോടെ വലിയ സേവനങ്ങളാണ് ലഭ്യമാക്കാനാകുന്നത്. മികച്ച ഭൗതിക സാഹചര്യങ്ങള്‍, വൈകുന്നേരം വരെയുള്ള ആരോഗ്യ സേവനങ്ങള്‍, ലാബ് സൗകര്യം, ജീവിതശൈലീ രോഗ നിയന്ത്രണം, പകര്‍ച്ചവ്യാധി നിയന്ത്രണം, പാലിയേറ്റീവ് കെയര്‍, ശ്വാസ്, ആശ്വാസ് ക്ളിനിക് തുടങ്ങിയ സേവനങ്ങള്‍ ഇവിടെ നിന്നും ലഭ്യമാകും.
Read also : അടുത്ത അധ്യയന വർഷം ഏപ്രിലിൽ ആരംഭിക്കണം; സിബിഎസ്‌ഇ