തിരുവനന്തപുരം : പ്രമുഖ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരായ വഞ്ചനക്കേസിൽ പരാതിക്കാരനിൽ നിന്നും വീണ്ടും മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നടിയുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിന് പിന്നാലെയാണ് പരാതിക്കാരനിൽ നിന്നും വീണ്ടും മൊഴിയെടുക്കാൻ തീരുമാനിച്ചത്. നടിയുടെ ബാങ്ക് സ്റ്റേറ്റ്മെന്റുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത ലഭിക്കുന്നതിന് വേണ്ടിയാണ് പരാതിക്കാരനായ പെരുമ്പാവൂർ സ്വദേശി ഷിയാസിൽ നിന്ന് വീണ്ടും മൊഴിയെടുക്കുന്നതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
അതേസമയം സണ്ണി ലിയോണിനെ ഉടന്‍ ചോദ്യം ചെയ്യില്ലെന്നും കൂടുതല്‍ തെളിവുകള്‍ ലഭിച്ച ശേഷമാകും നടപടിയെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നിലവിൽ നടന്നുവരുന്ന പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം സണ്ണി ലിയോണിനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ചോദ്യം ചെയ്യലിനായി നടിയെ വിളിച്ചുവരുത്തില്ലെന്നും ആവശ്യമെങ്കില്‍ നടിക്ക് കൂടി സ്വീകാര്യമായ സ്ഥലത്ത് വച്ച് ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
നടിയുടെ മുംബൈ സിറ്റി ബാങ്കിലെ സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിൽ നിന്നും ഷിയാസ് 25 ലക്ഷം രൂപ നടിയുടെ ബാങ്ക് അക്കൗണ്ടിൽ ഇട്ടിരുന്നു എന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഒന്നരക്കോടി രൂപയുടെ നഷ്ടം തനിക്ക് സംഭവിച്ചുവെന്നാണ് പരാതിയില്‍ പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് വ്യക്തമാക്കുന്നത്. കൊച്ചിയില്‍ വിവിധ ഉൽഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. ഒപ്പം തന്നെ ബഹ്റൈനിലെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പതിനാറ് ലക്ഷം വാങ്ങി വഞ്ചിച്ചുവെന്ന ആരോപണവും പരാതിക്കാരന് പിന്നീട് ഉന്നയിച്ചിട്ടുണ്ട്.
Read also : ‘പ്രായം നടപടി ഒഴിവാക്കാനുള്ള മറയല്ല’; ദിഷാ രവിയുടെ അറസ്റ്റിൽ അമിത് ഷാ