ഡെൽഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്‌റ്റിലായ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിയുടെ അറസ്‌റ്റിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രായം നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ലെന്നും ഡെൽഹി പൊലീസിന് മേൽ രാഷ്‌ട്രീയ സമ്മർദ്ദമില്ലെന്നും അമിത് ഷാ പ്രതികരിച്ചു.
ലിംഗം, പ്രായം, തൊഴിൽ ഇവയുടെ ഒക്കെ അടിസ്‌ഥാനത്തിൽ ഒരു കുറ്റകൃത്യം തീരുമാനിക്കാൻ ആകുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ദിഷയുടെ അറസ്‌റ്റിനെതിരെ വലിയ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം.
അതേസമയം, ഡെൽഹി പോലീസിനെതിരെ പരിസ്‌ഥിതി പ്രവർത്തക ദിഷ രവി നൽകിയ ഹരജി ഡെൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഫ്ഐആറിലെ വിവരങ്ങള്‍ ഡെൽഹി പോലീസ് ചോർത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.
ദിഷയും ഗ്രെറ്റ തുന്‍ബര്‍ഗും തമ്മിലുള്ള വാട്‍സപ്പ് ചാറ്റുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്. ചില ഇംഗ്ലീഷ് മാദ്ധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ദിഷ ആവശ്യപ്പെട്ടു.
ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെ അറസ്‌റ്റ് ചെയ്‌ത തന്നെ കര്‍ണാടകയില്‍ നിന്ന് ഡെൽഹിയില്‍ എത്തിച്ചത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ഹരജിയില്‍ ദിഷ വ്യക്‌തമാക്കി.
Also Read: രാകേഷ് ടിക്കായത്ത് പങ്കെടുക്കാനിരുന്ന കിസാൻ മഹാപഞ്ചായത്തിന് അനുമതിയില്ല