ഭോപ്പാല്‍: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ‘അശ്ളീല’ രംഗങ്ങളുള്ള മ്യൂസിക് വീഡിയോ നീക്കം ചെയ്യാന്‍ 72 മണിക്കൂര്‍ സമയം നല്‍കി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. 1960ല്‍ പുറത്തിറങ്ങിയ കോഹിനൂര്‍ എന്ന ചിത്രത്തിലെ ‘മധുബന്‍ മേ രാധിക നാച്ചേ’ എന്ന ഗാനത്തിന്റെ പുനരാവിഷ്‌ക്കാര വീഡിയോയാണ് നീക്കം ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്.
ഗാനം ചിട്ടപ്പെടുത്തിയത് കൃഷ്‌ണനും രാധയും തമ്മിലുള്ള പ്രണയത്തെ ആസ്‌പദമാക്കി ആണെന്നും നടിയുടെ നൃത്തത്തിലെ ‘ചില ചേഷ്‌ടകള്‍’ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും മന്ത്രി ആരോപിക്കുന്നു ഉയരുന്ന ആരോപണം.
“ചിലര്‍ തുടര്‍ച്ചയായി ഹിന്ദുവികാരം വ്രണപ്പെടുത്തുന്നുണ്ട്. രാധക്ക് (കൃഷ്‌ണ ഭഗവാന്റെ ഭാര്യ) ക്ഷേത്രങ്ങളുണ്ട്. ഞങ്ങള്‍ അവരോട് പ്രാർഥിക്കുന്നു. സാഖിബ് തോഷിക്ക് തന്റെ മതവുമായി ബന്ധപ്പെട്ട പാട്ടുകള്‍ നിര്‍മിക്കാന്‍ കഴിയും. ഇത്തരത്തിലുള്ള പാട്ടുകള്‍ ഞങ്ങളെ വ്രണപ്പെടുത്തും. മൂന്ന് ദിവസത്തിനകം വീഡിയോ നീക്കം ചെയ്‌തില്ലെങ്കില്‍ ഇതിനെതിരെ ഞാന്‍ നിയമോപദേശവും നടപടിയും സ്വീകരിക്കും”-മിശ്ര പറഞ്ഞു.
മന്ത്രിക്കു പുറമേ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഹിന്ദു പുരോഹിതരും വീഡിയോക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. നടിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുകയും അവരുടെ വീഡിയോ ആല്‍ബം നിരോധിക്കുകയും ചെയ്‌തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് വൃന്ദാബനിലെ സന്ത് നവല്‍ ഗിരി മഹാരാജിന്റെ ഭീഷണി.
ആല്‍ബത്തിലെ രംഗങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ സണ്ണി ലിയോണിനെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും ഭീഷണിയുണ്ട്.
Read also: ക്രിസ്‌തുമസ് ആഘോഷം അനുവദിക്കില്ല; സാന്താക്ളോസിന്റെ കോലം കത്തിച്ച് ബജ്‌രംഗ്‌ദൾ