കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിന് എതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം വൈകുന്നതായി പരാതിക്കാരൻ ഷിയാസ് പെരുമ്പാവൂർ ആരോപിച്ചു. സംഭവം നടന്ന് രണ്ട് വർഷം പിന്നിട്ടിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പോലും പോലീസിന് കഴിഞ്ഞില്ലെന്നും പരാതിക്കാരൻ പറയുന്നു. ലക്ഷങ്ങൾ വായ്‌പയെടുത്ത് ഒരുക്കിയ പരിപാടി മുടങ്ങിയതിനാൽ ഷിയാസിന്റെ വീടും ജപ്‌തി ഭീഷണിയിലാണ്.
2018 മെയ് 26ന് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയത്തിൽ സണ്ണി ലിയോൺ അടക്കമുള്ള ബോളിവുഡ് താരങ്ങൾ പങ്കെടുക്കുന്ന ഡാൻസ് ഫിനാലെ പരിപാടിക്കാണ് ഷിയാസ് പെരുമ്പാവൂരിന്റെ നേതൃത്വത്തിലുള്ള ഇവന്റ് ഗ്രൂപ്പ് പദ്ധതിയിട്ടത്. എന്നാൽ കാലാവസ്‌ഥ പ്രതികൂലമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പരിപാടി ഉപേക്ഷിച്ചു. സണ്ണി ലിയോണിന്റെ കൂടി സമ്മതത്തോടെ ആയിരുന്നു പരിപാടി മാറ്റിവച്ചത്.
പ്രളയമടക്കമുള്ള പ്രതികൂല സാഹചര്യം മൂലം ആ വർഷം പരിപാടി നടത്താനുമായില്ല. ഇതിന് ശേഷം 2019 ഫെബ്രുവരി 14ന് വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് കൊച്ചിയിൽ ഇവന്റ് നടത്താൻ തീരുമാനിച്ചു. ഇതിനായി കൊച്ചിയിൽ എത്താമെന്നും സണ്ണി ലിയോൺ സമ്മതം അറിയിച്ചു. എന്നാൽ ഫെബ്രുവരി 13ന് രാത്രി 10 മണിക്ക് ശേഷമാണ് പരിപാടിക്ക് എത്തില്ലെന്ന് കാണിച്ച് ഷിയാസിന് സണ്ണി ലിയോണിന്റെ മാനേജർ സന്ദേശമയച്ചത്. ഇതോടെ കോടികൾ മുടക്കി പദ്ധതിയിട്ട പരിപാടി മുടങ്ങി.
ലക്ഷങ്ങൾ വായ്‌പ എടുത്ത് ഒരുക്കിയ പരിപാടി നടക്കാതെ വന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് താനെന്ന് ഷിയാസ് പറയുന്നു. സണ്ണി ലിയോണിന് നൽകിയ 25 ലക്ഷം രൂപയും പരിപാടിക്കായി മുടക്കിയ തുകയും ഉൾപ്പടെ ഒന്നരക്കോടിയിലേറെ രൂപ നഷ്‌ടപരിഹാരം ലഭിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. നിലവിൽ ക്രൈം ബ്രാഞ്ചാണ് സണ്ണി ലിയോണിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്.
എന്നാൽ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്നാണ് സണ്ണി ലിയോൺ പറയുന്നത്. സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച മൂലമാണ് പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കാഞ്ഞതെന്നും അവർ പറഞ്ഞിരുന്നു.
Most Read: ഹലാൽ വിവാദം; മതമൈത്രി തകര്‍ക്കാനാണ് ശ്രമമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍