പാലക്കാട്: ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക് റിസർച്ച് പുറത്തുവിട്ട സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്നും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ എന്നിവരുടെ പേരുകൾ നീക്കം ചെയ്തതായി കെ.പി. ശശികല. ഇരുവരുടെയും പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയത് വാർത്തയായിരുന്നു. പിന്നാലെ സംഘപരിവാർ സംഘടനകളുടെയും, ഹിന്ദു ഐക്യവേദിയുടേയും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ അടക്കം വാരിയൻകുന്നത്തിനെയും ആലിമുസ്‌ലിയാരെയും ഹിന്ദു വിരുദ്ധരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി കണ്ടുവന്നിരുന്നു. ഇതിന്റെ ഭാഗമായി സംഘപരിവാർ അനുകൂല സംഘടനകൾ വലിയ രീതിയിലുള്ള പ്രചരണങ്ങളാണ് അഴിച്ചുവിട്ടിരുന്നത്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കി പ്രിത്വിരാജ് നായകനായി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചതോടെയാണ് കൂടുതൽ വ്യാജ ആരോപണങ്ങളുമായി സംഘപരിവാർ രംഗത്തു വന്നത്.
2019 മാർച്ചിൽ കേന്ദ്ര സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക് റിസർച്ച് പുറത്തിറക്കിയതാണ് ‘രക്തസാക്ഷികളുടെ ഡിക്ഷ്ണറി ‘.
നരേന്ദ്ര മോദിയാണ് ഗ്രന്ഥം പ്രകാശനം ചെയ്തത്.
വാർത്ത പുറത്തു വന്നതോടെ പട്ടികയിൽ നിന്നും ‘മാപ്പിള ലഹള’ക്കാരെ ഒഴിവാക്കണം എന്നവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് വെബ്സൈറ്റിൽ നിന്നും ഇരുവരുടെയും പേരുകൾ പിൻവലിച്ചതായി ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശികല പ്രഖ്യാപിച്ചത്. ഇതിന് പ്രധാനമന്ത്രിക്ക് ഇവർ നന്ദിയുമറിയിച്ചു.