തിരുവനന്തപുരം: കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് പോകുന്ന അതിർത്തി റോഡുകൾ പലതും അടച്ച പ്രശ്നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അന്തർ സംസ്ഥാന യാത്രക്ക് ഒരു സംസ്ഥാനവും ഒരു തരത്തിലുള്ള നിയന്ത്രണവും ഏർപ്പെടുത്താൻ പാടില്ല എന്നാണ് കേന്ദ്രസർക്കാരിന്റെ മാർഗനിർദേശം. അതിനാൽ അതിർത്തികൾ അടക്കുകയും കേരളത്തിൽ നിന്നു പോകുന്ന വാഹനങ്ങൾ തടയുകയും ചെയ്ത നടപടി നിർദേശത്തിന് എതിരാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കുന്നവരെ മാത്രമെ കർണാടകയിലേക്ക് പ്രവേശിപ്പിക്കൂ എന്ന നിലപാടാണ് അതിർത്തികളിലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യം സംസ്ഥാന പോലീസ് മേധാവി കർണാടക ഡിജിപിയെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. അവശ്യ സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഈ നിബന്ധന ഒഴിവാക്കാമെന്ന് കർണാടക ഡിജിപി ഉറപ്പു നൽകിയിട്ടുണ്ട്.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, അവശ്യസാധനങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട് അതിർത്തി കടന്ന് യാത്രചെയ്യുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കരുതെന്ന് കർണ്ണാടക പോലീസിനോട് അഭ്യർഥിച്ചിരുന്നു.
കർണ്ണാടക ആരോഗ്യ മന്ത്രിയുമായി വിഷയം ചർച്ചചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കർണ്ണാടക സംസ്ഥാന പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്.
അതേസമയം പ്രശ്നം പൂർണമായി പരിഹരിക്കുന്നതിന് തുടർന്നും കർണാടക സർക്കാരുമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് കൂടാതെയാണ് കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്താനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
Read Also: വിദേശത്ത് നിന്ന് വരുന്നവർക്ക് ആര്ടിപിസിആര് ടെസ്റ്റ് നിബന്ധമാക്കി ഇന്ത്യ