ന്യൂഡെൽഹി: ഉത്തരേന്ത്യയിലെ വോട്ടർമാർക്ക് എതിരായ രാഹുൽ ഗാന്ധി എംപിയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. വോട്ടർമാരുടെ വിവേകത്തെ ബഹുമാനിക്കണം എന്നും ആർക്ക് വോട്ട് ചെയ്യണമെന്നും എന്തുകൊണ്ട് വോട്ട് ചെയ്യണമെന്നും വോട്ടർമാർക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് രാഹുൽഗാന്ധി വിവാദ പരാമർശം നടത്തിയത്. “15 വർഷക്കാലം ഞാൻ ഉത്തരേന്ത്യയിൽ എംപിയായിരുന്നു. വ്യത്യസ്‌ത തരത്തിലുള്ള രാഷ്‌ട്രീയമാണ് അവിടെ. എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലേക്ക് വരുന്നത് വളരെ ഉൻമേഷദായകമായിരുന്നു, കാരണം ഇവിടുത്തെ ആളുകൾക്ക് പ്രശ്‌നങ്ങളിൽ താൽപ്പര്യമുണ്ട്. ഉപരിപ്ളവമായല്ല പ്രശ്‌നങ്ങൾ വിശദമായി ചർച്ച ചെയ്‌ത് പോകുന്നുവെന്നും ഞാൻ മനസിലാക്കി ”- എന്നായിരുന്നു രാഹുലിന്റെ പരാമർശം.
ഇതിനെതിരെ ബിജെപി വിമർശനവുമായി രംഗത്ത് എത്തുകയായിരുന്നു. ഗാന്ധിയുടെ പരാമർശം ഉത്തരേന്ത്യക്കാരെ അപമാനിക്കുന്നത് ആണെന്നും രാഹുലും അദ്ദേഹത്തിന്റെ കുടുംബവും ഉത്തർപ്രദേശിലെ അമേഠിയിൽ നിന്ന് നിരവധി തിരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടും ‘അവസരവാദി’യെപോലെ ആണ് അദ്ദേഹം പെരുമാറുന്നത് എന്നും ബിജെപി ആരോപിച്ചു.
ഇന്ത്യക്കാരെ അപമാനിക്കുക എന്നത് രാഹുൽ ഗാന്ധിയുടെ പ്രിയപ്പെട്ട വിനോദമാണ് എന്നായിരുന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പ്രതികരിച്ചത്. ഭിന്നിപ്പിക്കൽ രാഷ്‌ട്രീയമാണ് കോൺഗ്രസ് പയറ്റുന്നത് എന്നായിരുന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ വിമർശനം.
എന്നാൽ, ബിജെപിയുടെ ആക്രമണത്തിൽ നിന്ന് രാഹുലിനെ പ്രതിരോധിച്ചു കൊണ്ടാണ് കപിൽ സിബൽ പ്രതികരിച്ചത്. ഏത് സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി ഈ പ്രസ്‌താവന നടത്തിയത് എന്ന് അദ്ദേഹത്തിന് മാത്രമേ പറയാൻ സാധിക്കൂ. എനിക്ക് ഒരു കാര്യം മാത്രമേ പറയാൻ കഴിയൂ; രാജ്യത്തെ ജനങ്ങൾ വിവേകം ഉള്ളവരാണ്. എവിടെ ഉള്ള ആളുകൾ ആയാലും അവരുടെ വിവേക ബുദ്ധിയെ ബഹുമാനിക്കണം. വോട്ടർമാരാണ് ആത്യന്തികമായി നിങ്ങൾക്ക് വോട്ട് ചെയ്യുന്നത്. അവരുടെ വിവേകത്തെ നിന്ദിക്കരുത്,”- സിബൽ പറഞ്ഞു.
കോൺഗ്രസ് രാജ്യത്തെ വിഭജിക്കുകയാണ് എന്ന ബിജെപിയുടെ ആരോപണം പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിൽ വന്നതുമുതൽ നിലവിലെ എൻഡിഎ സർക്കാരാണ് രാജ്യത്തെ വിഭജിക്കുന്നത് എന്നും അദ്ദേഹം തിരിച്ചടിച്ചു.
Also Read: മൊട്ടേറ സ്‌റ്റേഡിയത്തിന് മോദിയുടെ പേര്; വിമർശിച്ചും പരിഹസിച്ചും പ്രമുഖർ