അഹമ്മദാബാദ്: സർദാർ വല്ലഭായ് പട്ടേലിന്റെ പേര് വെട്ടിമാറ്റി, ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ മൊട്ടേറ മൈതാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതിൽ വിമർശനവും പരിഹാസവുമായി പ്രമുഖർ. കോൺഗ്രസ് എംപിമാരായ രാഹുൽ ഗാന്ധി, ശശി തരൂർ, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തുടങ്ങിയവരാണ് വിമർശനവുമായി എത്തിയവരിൽ പ്രമുഖർ.
ട്വിറ്ററിൽ ആയിരുന്നു രാഹുലിന്റെ പ്രതികരണം. സത്യം സ്വയം വെളിപ്പെടുത്തുന്നത് എത്ര മനോഹരമാണ് എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. സ്‌റ്റേഡിയത്തിന് മോദിയുടെ പേര് നൽകിയതിന് പുറമെ സ്‌റ്റേഡിയത്തിന്റെ രണ്ട് പവലിയൻ എൻഡുകൾക്ക് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് കോർപറേറ്റ് ഭീമൻമാരായ റിലയൻസിന്റെയും അദാനിയുടെയും പേര് നൽകിയതിനെയും രാഹുൽ വിമർശിച്ചു.
Beautiful how the truth reveals itself.
Narendra Modi stadium
– Adani end
– Reliance endWith Jay Shah presiding.#HumDoHumareDo
— Rahul Gandhi (@RahulGandhi) February 24, 2021
അതേസമയം, തങ്ങളുടെ മാതൃസംഘടനയായ ആർഎസ്എസിനെ നിരോധിച്ച ഒരു ആഭ്യന്തര മന്ത്രിയുടെ പേരിലാണ് സ്‌റ്റേഡിയം അറിയപ്പെടുന്നത് എന്ന് മനസിലാക്കിയതിനാൽ ആകാം പേര് മാറ്റിയത് എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
Maybe they just realised the stadium was named for a Home Minister who had banned their parent organisation! Or maybe this is advance booking to ensure the next visiting Head of State is hosted here, like Trump? Or is this the beginning of a legacy-creation-thru-labelling spree? https://t.co/yMppcTbSw5
— Shashi Tharoor (@ShashiTharoor) February 24, 2021
കാർട്ടൂണിനൊപ്പമായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം. സ്‌റ്റേഡിയത്തിന്റെ അംബാനി എൻഡിൽ നിന്നാണോ അതോ അദാനി എൻഡിൽ നിന്നാണോ മോദി ബാറ്റ് ചെയ്യുക എന്ന് അദ്ദേഹം ട്വീറ്റിൽ ചോദിച്ചു.
Sardar Patel stadium renamed, Narendra Modi stadium.
Wonder whether Modiji prefers to bat from the Ambani end or the Adani end? pic.twitter.com/l5WN8Jv2JG— Prashant Bhushan (@pbhushan1) February 24, 2021
ബുധനാഴ്‌ചയാണ് മൊട്ടേറ സ്‌റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകിയത്. ഇന്ത്യ-ഇംഗ്ളണ്ട് മൂന്നാം ടെസ്‌റ്റ് ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പ് തീർത്തും അപ്രതീക്ഷിതമായാണ് സ്‌റ്റേഡിയത്തിന്റെ പേരുമാറ്റൽ ചടങ്ങ് നടന്നത്. പുതുക്കിപ്പണിത സ്‌റ്റേഡിയം രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഉൽഘാടനം ചെയ്‌തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരൺ റിജ്‌ജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
1,32,000 കാണികളെ ഉൾക്കൊള്ളുന്ന കൂറ്റൻ നിർമിതിയാണ് മോദി സ്‌റ്റേഡിയം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് 63 ഏക്കറിൽ പടർന്നു കിടക്കുന്ന സ്‌റ്റേഡിയം പണി കഴിപ്പിച്ചത്. 2,38,714 ചതുരശ്ര മീറ്ററിലാണ് മൈതാനം പടർന്നു കിടക്കുന്നത്. 11 പിച്ചുകൾ സജ്‌ജമാക്കിയിട്ടുണ്ട്. മഴയവസാനിച്ച് 30 മിനിറ്റിനകം കളി പുനരാംഭിക്കാൻ സ്‌റ്റേഡിയത്തിൽ സംവിധാനമുണ്ട്.
കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങളുടെ ഗുണഭോക്‌താക്കൾ അദാനിയും റിലയൻസുമാണ് എന്ന ആക്ഷേപങ്ങൾക്കിടെ, രണ്ടു കമ്പനികളുടെയും പേര് മോദി സ്‌റ്റേഡിയത്തിൽ വന്നത് നേരത്തെ തന്നെ ചർച്ചയായിരുന്നു.
Also Read: എംഎൽഎമാരെ ഭീഷണിപ്പെടുത്തി, രാജിവെക്കാൻ നിർബന്ധിച്ചു; നാരായണസാമി