അഹമ്മദാബാദ്: ഇംഗ്ളണ്ടിനെതിരായ മൂന്നാം ടെസ്‌റ്റ് മൽസരത്തിൽ ഇന്ത്യക്ക് 48 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് 81 റൺസിന് ഓൾ ഔട്ടായി. സ്‌പിന്നർമാരാണ് ഇംഗ്ളണ്ടിനെ വരിഞ്ഞുകെട്ടിയത്. അക്‌സർ പട്ടേൽ വീണ്ടും അഞ്ച് വിക്കറ്റ് വീഴ്‌ത്തി മികച്ച പ്രകടനം പുറത്തെടുത്തു. ആർ അശ്വിൻ 4 വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി.
25 റൺസ് നേടിയ ബെൻ സ്‌റ്റോക്‌സ് ആണ് ഇംഗ്ളണ്ടിന്റെ ടോപ്പ് സ്‌കോറർ. ജോ റൂട്ട് (19), ഒലി പോപ്പ് (12) എന്നിവർ മാത്രമാണ് സ്‌റ്റോക്‌സിനെ കൂടാതെ ഇംഗ്ളണ്ട് നിരയിൽ രണ്ടക്കം കണ്ടത്.
ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വേട്ട ആരംഭിച്ച ഇന്ത്യക്ക് മുന്നിൽ ഇംഗ്ളണ്ടിന്റെ തന്ത്രങ്ങളൊന്നും തന്നെ ഫലം കണ്ടില്ല. അക്‌സർ പട്ടേൽ എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ സാക്ക് ക്രൗളിയും മൂന്നാം പന്തിൽ ജോണി ബെയർസ്‌റ്റോയും ക്ളീൻ ബൗൾഡായി. ഇരുവരും റൺ ഒന്നും എടുക്കാതെയാണ് മുട്ടുമടക്കിയത്. പിന്നാലെ ഡോമിനിക്‌സ് സിബ്ളിയെ (7) അക്‌സറിന്റെ പന്തിൽ പന്ത് പിടികൂടി.
നാലാം വിക്കറ്റിൽ സ്‌റ്റോക്‌സും റൂട്ടും ചേർന്ന് ഇംഗ്ളണ്ടിന്റെ റൺ ഉയർത്താൻ ശ്രമിച്ചെങ്കിലും അശ്വിൻ ഈ കൂട്ടുകെട്ട് തകർത്തു. 25 റൺസെടുത്ത സ്‌റ്റോക്‌സ് അശ്വിന്റെ വിക്കറ്റിനു മുന്നിൽ കുരുങ്ങി. പിന്നാലെ ജോ റൂട്ട് അക്‌സറിന്റെയും ഒലി പോപ് അശ്വിന്റെയും പന്തിൽ വിക്കറ്റിനു മുന്നിൽ കീഴടങ്ങി.
ഏറ്റവുമൊടുവിൽ ആൻഡേഴ്സണെ (0) ഋഷഭ് പന്തിന്റെ കൈകളിൽ എത്തിച്ച വാഷിംഗ്ടൺ സുന്ദറാണ് ഇംഗ്ളണ്ട് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രാത്രി ഭക്ഷണത്തിനു പിരിയുമ്പോൾ വിക്കറ്റ് ഒന്നും നഷ്‌ടമാകാതെ 11 റൺസ് നേടിയിട്ടുണ്ട്.
Read Also: ഹിന്ദു പെൺകുട്ടികളുടെ മതപരിവർത്തനം നിയമത്തിലൂടെ തടയും; ഗുജറാത്ത് മുഖ്യമന്ത്രി