തിരുവനന്തപുരം: ഇടതുമുന്നണിയിലെ സീറ്റുവിഭജന ചർച്ചയുടെ പ്രാഥമിക ധാരണ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ അവതരിപ്പിക്കും. ഒരാഴ്ചക്കകം സീറ്റുവിഭജനം പൂർത്തിയാകുമെന്നാണ് സിപിഎം നേതൃത്വം നൽകുന്ന വിവരം. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി പദവിയിലേക്ക് മടങ്ങിയെത്തുമെന്നും നേതൃത്വം സൂചന നൽകിയിട്ടുണ്ട്.
വികസന മുന്നേറ്റ ജാഥകളുടെ സമാപനത്തിനൊപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപനവും വന്നതോടെ സീറ്റുവിഭജന ചർച്ചകൾ പൂർത്തിയാക്കാനുള്ള തിരക്കിലാണ് ഇടതുമുന്നണി. ഇതുവരെയുള്ള സീറ്റുവിഭജന ചർച്ചകൾ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പാർട്ടി സെക്രട്ടറിയേറ്റിൽ വിശദീകരിക്കും. സിപിഐ ഉൾപ്പടെയുള്ള എല്ലാ പാർട്ടികളുമായും ആദ്യഘട്ട ചർച്ച പൂർത്തിയാക്കിയിരുന്നു.
പുതിയ പാർട്ടികളെ കണക്കിലെടുത്ത് വിട്ടുവീഴ്ചക്ക് തയാറാകണമെന്ന് സിപിഎം നേതൃത്വം പാർട്ടികളോട് നിർദ്ദേശിച്ചിരുന്നു. മുന്നണിയിലെ നിലവിലെ കക്ഷികൾ അതിന് തയാറാണെന്നും അറിയിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഉൾപ്പടെ വിട്ടുനൽകാൻ സിപിഐയും സിപിഎമ്മിനെ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മാണി സി കാപ്പൻ പോയതിനാൽ എൻസിപിക്ക് നഷ്ടം സഹിക്കേണ്ടി വരും. എൽജെഡി-ജെഡിഎസ് ലയനം സാധ്യമാകാത്തതിനാൽ പരമാവധി രണ്ടു പാർട്ടികളെയും ഉൾക്കൊണ്ടുപോകുന്ന സമീപനത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ രൂപം നൽകും. അതേസമയം, സിപിഎം നേതൃത്വത്തിൽ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്ന സൂചനയും ലഭിക്കുന്നുണ്ട്.
ആക്ടിങ് സെക്രട്ടറിയും ഇടതുമുന്നണിയുടെ കൺവീനറുമായ എ വിജയരാഘവൻ മൽസരിക്കാൻ ഇറങ്ങിയേക്കും. എന്നാൽ, വിജയരാഘവന്റെ നേതൃത്വത്തിൽ നടന്ന വടക്കൻ മേഖല ജാഥ വേണ്ടത്ര ഫലപ്രദമായില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. അതിനാൽ കോടിയേരി ബാലകൃഷ്ണൻ തിരികെ എത്താനുള്ള സാധ്യത നേതൃത്വം ചൂണ്ടിക്കാട്ടുന്നുണ്ട്. കോടിയേരിയെ പാർട്ടി തലപ്പത്തേക്ക് എത്തിക്കേണ്ടത് ഇപ്പോൾ അനിവാര്യമാണെന്നാണ് പാർട്ടിക്കുള്ളിലെ പൊതുവികാരം.
Also Read: സുരക്ഷാവീഴ്ച; കൊടി സുനിയുമായി മാഹിയിലേക്ക് പോയ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ