ഗുവാഹത്തി: അസമിൽ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നു. അടുത്തമാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നീക്കം.
സമാധാനം, ഐക്യം, വികസനം എന്നിവക്കായി പ്രവർത്തിക്കാനും അസമില്‍ അഴിമതിയിൽനിന്ന് മുക്‌തമായ സുസ്‌ഥിരമായ ഒരു സർക്കാരിനെ കൊണ്ടുവരാനും ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) മഹാജന്തുമായി (കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം) കൈകോർക്കുമെന്ന് അറിയിച്ചു.
ബിപിഎഫ് ബിജെപിയുമായി സൗഹൃദമോ സഖ്യമോ നിലനിർത്തുകയില്ല. വരാനിരിക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പിൽ ബിപിഎഫ് മഹാജന്തിനോട് കൈകോർത്ത് പ്രവർത്തിക്കുമെന്നും ബിപിഎഫ് നേതാവ് ഹഗ്രാമ മൊഹിലാരി സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
2005ൽ അസമിൽ രൂപീകരിച്ച കൊക്രാജർ ആസ്‌ഥാനമായുള്ള ബിപിഎഫ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്തെ 126 സീറ്റുകളിൽ 12 എണ്ണത്തിൽ വിജയിച്ചിരുന്നു.
സംസ്‌ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് ബിപിഎഫുമായി സഖ്യമുണ്ടാകില്ലെന്ന് ഈ മാസം ആദ്യം അസം ധനമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്‌തമാക്കിയിരുന്നു. 126 അംഗങ്ങളുള്ള അസം നിയമസഭയിൽ 60 എംഎൽഎമാരുള്ള ബിജെപി നിലവിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ്.
Read Also: പിന്നോട്ടില്ല; രാജ്യ വ്യാപകമായി കിസാൻ മഹാ പഞ്ചായത്തുകൾ തുടരും







































