കണ്ണൂർ: പാനൂരിൽ വിദ്യാർഥിയെ ഓട്ടോ ഡ്രൈവർ നടു റോഡിലിട്ട് ക്രൂരമായി മർദ്ധിച്ചു. സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നതിനാണ് മർദ്ദനമെന്ന് വിദ്യാർഥിയുടെ അച്ഛൻ പറയുന്നു. മുത്താറപ്പീടിക ഓട്ടോ സ്‌റ്റാൻഡിലെ ഡ്രൈവർ ജിനീഷാണ് കുട്ടിയെ തല്ലിയത്.
ഇന്നലെ ഉച്ചക്ക് എസ്എസ്എൽസി മോഡൽ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകും വഴിയാണ് വിദ്യാർഥിയെ ജിനീഷ് തല്ലിയത്. തല്ലുന്നത് പ്രദേശവാസികളുടെ മുന്നിൽ വെച്ചായിരുന്നെങ്കിലും ആരും ഇത് തടയാൻ ആദ്യം ശ്രമിച്ചില്ല. കുറച്ച് നേരത്തിന് ശേഷമാണ് ചിലർ വന്ന് ജിനീഷിനെയും വിദ്യാർഥിയെയും പിടിച്ച് മാറ്റിയത്.
കൂട്ടുകാരിക്കൊപ്പം നടന്ന് വരുമ്പോഴാണ് പ്രകോപനം ഒന്നുമില്ലാതെ ജിനീഷ് തന്നെ അടിച്ചതെന്ന് മർദ്ദനത്തിനിരയായ വിദ്യാർഥി പറഞ്ഞു. എന്തിനാണ് തല്ലിയതെന്ന് ചോദിച്ചപ്പോൾ ജിനീഷ് ആദ്യം കാരണം പറഞ്ഞില്ലെന്നും അടി കഴിഞ്ഞ ശേഷം ആള് മാറിപ്പോയതാണെന്ന് പറഞ്ഞുവെന്നും കുട്ടി പറയുന്നു.
അതേസമയം സംഭവത്തിൽ പരാതി നൽകിയിട്ടും പാനൂർ പോലീസ് ഒത്ത് തീർപ്പിന് ശ്രമിക്കുക ആയിരുന്നുവെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. കേസ് വേണോ പറഞ്ഞു തീർത്താൽ പോരെയെന്ന് പോലീസ് ചോദിച്ചതായി കുട്ടിയുടെ അച്ഛൻ പറഞ്ഞു.
പ്രതിയുടെ രാഷ്‌ട്രീയ സ്വാധീനം കൊണ്ടാണ് പോലീസിന്റെ ഈ പ്രതികരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ കേസെടുത്തെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പ്രതികരിച്ചു.
Also Read: ശമ്പള കുടിശിക; മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരത്തിലേക്ക്