കണ്ണൂർ : മാർച്ചിന്റെ തുടക്കത്തിൽ തന്നെ സംസ്‌ഥാനം ഒട്ടാകെ വിയർത്തൊലിക്കുന്ന സ്‌ഥിതിയിലേക്ക് എത്തിക്കഴിഞ്ഞു. 35 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയാണ് സംസ്‌ഥാനത്ത് ഇപ്പോഴുള്ള ചൂട്. അതേസമയം തന്നെ ജില്ലയിലെ സ്‌ഥിതി അതിരൂക്ഷമാകുകയാണ്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട സ്‌ഥലങ്ങളിൽ കണ്ണൂർ ജില്ലയുമുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി ജില്ലയിൽ അനുഭവപ്പെടുന്ന ചൂട് 35 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്.
ക്രമാതീതമായി ഉയർന്ന ചൂട് ഏറ്റവും കൂടുതൽ ബാധിക്കുന്നത് തുറന്ന സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെയാണ്. ഇത്തരത്തിലുള്ള സൂര്യാഘാതം നിൽക്കാനുള്ള സാധ്യത വളരെക്കൂടുതൽ ആണ്. അതിനാൽ തന്നെ തുറസായ സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ജോലിസമയം പുനഃക്രമീകരിക്കാൻ ലേബർ ഓഫീസർ നിർദേശം നൽകിയിരുന്നു. നിലവിൽ മലബാർ മേഖലകളിൽ മിക്ക സ്‌ഥലങ്ങളിലും രാത്രി കാലങ്ങളിലും അസഹനീയമായ തരത്തിലുള്ള ചൂട് ആണ് അനുഭവപ്പെടുന്നത്.
ജില്ലയിൽ ഇടക്ക് ചെറിയ തോതിൽ മഴ ലഭിച്ചെങ്കിലും അത് ചൂട് കുറയുന്നതിന് സഹായിച്ചിട്ടില്ല. കൂടാതെ ഇത് കൃഷികളെയും വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. റബ്ബർ തളിരിടുന്നതിനെ ബാധിക്കുമെന്നത് പോലെ ഇത്തവണ കശുമാവ്, മാവ് എന്നിവ വളരെ വൈകിയാണ് പൂവിട്ടതെന്നും വിദഗ്‌ധർ പറയുന്നു. ചൂടു കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾ സൂര്യതാപത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചൂടുയരുന്നതു മൂലം സൂര്യാഘാതം, നിർജലീകരണം, സൂര്യാതാപം തുടങ്ങിയ പ്രശ്‌നങ്ങൾക്കും സാധ്യതയുണ്ട്.
Read also : ആറൻമുളയിൽ വീണാ ജോർജ്, കോന്നിയിൽ ജനീഷ് കുമാർ; സിപിഐഎം സാധ്യതാ പട്ടിക