പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ചിന്റെ ചെറുവള്ളി എസ്‌റ്റേറ്റ് കേന്ദ്ര ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ബിലീവേഴ്‌സ് ചർച്ച് സ്‌ഥാപകൻ കെപി യോഹന്നാൻ ആറായിരം കോടി അനധികൃത വിദേശ സഹായം കൈപ്പറ്റിയതടക്കമുള്ള കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. മുൻകരുതൽ നടപടി എന്ന നിലയിലാണ് എസ്‌റ്റേറ്റ് കണ്ടുകെട്ടുന്നത്.
ഇതോടെ ശബരിമല വിമാനത്താവള പദ്ധതി അനിശ്‌ചിതത്വത്തിൽ ആയി. നിർദിഷ്‌ട വിമാനത്താവള പദ്ധതി പ്രദേശം കൂടി ഉൾപ്പെട്ട 2000 ഏക്കർ ഭൂമിയാണ് കണ്ടുകെട്ടിയത്. ഹാരിസൺ മലയാളവുമായി ഉടമസ്‌ഥാവകാശ തർക്കമുള്ള ചെറുവള്ളി എസ്‌റ്റേറ്റ് പണം കൊടുത്ത് വിമാനത്താവളത്തിനായി വാങ്ങാൻ സർക്കാർ തീരുമാനിച്ചത് നേരത്തെ വിവാദമായിരുന്നു.
എന്നാൽ വിമാനത്താവള പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതിനിടയിലാണ് ആദായനികുതി വകുപ്പിന്റെ നടപടിക്ക് വിധേയമാകുന്നത്. നികുതി അടച്ചില്ലെങ്കിൽ വിമാനത്താവളത്തിന് കണ്ടുവെച്ചിരിക്കുന്ന ഭൂമി ആദായനികുതി വകുപ്പിന്റെ കൈയിലെത്താനാണ് സാധ്യത. അങ്ങനെയായാൽ വിമാനത്താവള പദ്ധതി തന്നെ പൂർണമായും മുടങ്ങിപോകും എന്നാണ് ആശങ്ക.
Read Also: പട്ടാമ്പി സീറ്റ്; മുഹമ്മദ് മുഹ്‌സിനെ മാറ്റണമെന്ന് ആവശ്യം; സിപിഐയിൽ ഭിന്നത