തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇടതുമുന്നണി ഇന്ന് യോഗം ചേരും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എൽഡിഎഫ് പ്രകടന പത്രികയാണ് ഇന്നത്തെ പ്രധാന അജണ്ട. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സിപിഐ, കേരള കോണ്ഗ്രസ് തര്ക്കം തുടരുന്നതിനിടെയാണ് ഇന്ന് ഇടതുമുന്നണി യോഗം ചേരുന്നത്. യോഗത്തിന് മുമ്പ് ഉഭയകക്ഷി ചർച്ചകളിൽ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയായാൽ മാത്രം ഒരോ കക്ഷികൾക്കുള്ള സീറ്റുകളിൽ ഇന്നത്തെ എൽഡിഎഫ് യോഗത്തിൽ അന്തിമ രൂപമാകും.
മാർച്ച് പത്തിനകം സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനാണ് ഇടതുപാർട്ടികളുടെ ശ്രമം. ഇതിന്റെ ഭാഗമായി സിപിഎം ജില്ലാ നേതൃയോഗങ്ങളും തുടരുകയാണ്. മലപ്പുറത്ത് ഇന്ന് രാവിലെ ഒമ്പത് മണിക്ക് സെക്രട്ടേറിയറ്റും ഉച്ചക്ക് 12 മണിക്ക് ജില്ലാ കമ്മിറ്റിയും ചേരും. സ്പീക്കർ ശ്രീരാമകൃഷ്ണനെ പൊന്നാനിയിൽ നിന്നും മാറ്റരുതെന്ന വാദം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. അതേസമയം തന്നെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടിഎം സിദ്ദിഖിനെ സ്ഥാനാർഥി ആക്കണമെന്നും, പി നന്ദകുമാറിനെ സ്ഥാനാർഥി ആക്കണമെന്നും ശക്തമായ ആവശ്യം ഉയരുന്നുണ്ട്.
കൂടാതെ ചേർത്തല, ഹരിപ്പാട് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിനായി സിപിഐ ആലപ്പുഴ ജില്ലാ നേതൃയോഗങ്ങളും ഇന്ന് ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ശക്തനായ ഒരു സ്ഥാനാർഥിയെ കണ്ടെത്തുന്നതിനായുള്ള ചർച്ചകളും സിപിഐയിൽ പുരോഗമിക്കുകയാണ്. ഒപ്പം തന്നെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ എതിർപ്പ് പരിഹരിച്ച് ചേർത്തലയിൽ സ്ഥാനാർഥിയെ നിർണയിക്കുന്നതും സിപിഐക്ക് വലിയ വെല്ലുവിളിയായി തുടരുകയാണ്.
Read also : ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന്; അമിത് ഷാ പങ്കെടുക്കും