തിരുവനന്തപുരം: സിഎ വിദ്യാർഥിനി പെരിയപ്പുറം എണ്ണക്കാപ്പിള്ളിൽ മിഷേൽ ഷാജിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഭീമഹരജി. മിഷേലിന്റെ മരണം നടന്ന് നാലാണ്ട് പിന്നിടുമ്പോഴും കേസിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രംഗത്തെത്തിയത്. ഗവർണർക്കും കേന്ദ്ര സർക്കാരിനുമടക്കം ഭീമഹരജി സമർപ്പിക്കാനാണ് തീരുമാനം.
2017 മാർച്ച് 5നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഹോസ്റ്റലിൽ നിന്ന് കാണാതായ മിഷേലിന്റെ മൃതദേഹം പിറ്റേന്ന് കൊച്ചി കായലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കലൂർ പള്ളിയിൽ പ്രാർഥിച്ച ശേഷം മിഷേൽ ഗോശ്രീ പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് നിഗമനം. എന്നാൽ, മരണം സംഭവിച്ചെന്ന് പോലീസ് പറയുന്ന 2017 മാർച്ച് 5 എന്ന തീയതിയിൽ പോലും വ്യക്തത ഇല്ലെന്നാണ് മിഷേലിന്റെ ബന്ധുക്കൾ പറയുന്നത്.
നേരത്തെ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രംഗത്തെത്തിയിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ദുരൂഹത നീക്കാത്ത നിലവിലെ സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ ഇപ്പോഴത്തെ ആവശ്യം. നീതീജ്വാല എന്ന പേരിൽ ഇതിനായി ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ ഭീമഹരജി ഒപ്പുവെച്ചു കൊണ്ട് അനൂപ് ജേക്കബ് എംഎൽഎ ഉൽഘാടനം ചെയ്തു.
ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ നീതിപൂർവമായ അന്വേഷണം നടന്നിട്ടില്ലെന്ന് മിഷേലിന്റെ ബന്ധുക്കൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നു. ഇതിനിടെ നാല് വർഷം കഴിഞ്ഞിട്ടും അന്വേഷണ റിപ്പോർട് കോടതിയിൽ സമർപ്പിക്കാതെ സർക്കാർ നീട്ടി കൊണ്ട് പോവുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി മിഷേലിന്റെ കുടുംബവും ആക്ഷൻ കൗൺസിലും മുന്നോട്ട് വന്നിരിക്കുന്നത്.