പാലക്കാട്: തരൂരില്‍ പികെ ജമീലയുടെ സ്‌ഥാനാർഥിത്വത്തെ ചൊല്ലി പുറത്ത് വരുന്ന വാര്‍ത്തകള്‍ വാസ്‌തവ വിരുദ്ധമാണെന്ന് മന്ത്രി എകെ ബാലൻ. ഇവിടെ ഒരാളെയും ഇപ്പോൾ സ്‌ഥാനാർഥി ആയി തീരുമാനിച്ചിട്ടില്ല. നിര്‍ദേശങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്. 10നാണ് സ്‌ഥാനാർഥി പ്രഖ്യാപനമെന്നും മന്ത്രി വ്യക്‌തമാക്കി.
ജമീലയെ സ്‌ഥാനാർഥി ആക്കുന്നതിനെതിരെ പാലക്കാട് നഗരത്തില്‍ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തിലും ബാലൻ പ്രതികരിച്ചു. തനിക്കെതിരെ പോസ്‌റ്റർ ഒട്ടിച്ചത് ഇരുട്ടിന്റെ സന്തതികൾ ആണെന്ന് ബാലന്‍ വിമര്‍ശിച്ചു. സേവ് കമ്മ്യൂണിസത്തിന്റെ പേരിലാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മണ്ഡലം കുടുംബ സ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്‌റ്റുകാർ തിരിച്ചടിക്കുമെന്നും അധികാരമില്ലാതെ ജീവിക്കാനാകാത്തവര്‍ തുടര്‍ഭരണം ഇല്ലാതാക്കുമെന്നും പോസ്‌റ്ററില്‍ പറയുന്നു.
പാലക്കാട് ജില്ലയിലെ സംവരണ മണ്ഡലങ്ങളായ തരൂരിലും കോങ്ങാടും അനുയോജ്യരായ വ്യക്‌തികളെയല്ല സ്‌ഥാനാർഥികളായി നിശ്‌ചയിച്ചിരിക്കുന്നതെന്ന് വിമർശനം ഉയരുന്നുണ്ട്. തരൂരിൽ എകെ ബാലന്റെ ഭാര്യ ഡോ. പികെ ജമീലയെ സ്‌ഥാനാർഥി ആക്കുന്നതിനെതിരെ ഇടത് സമൂഹമാദ്ധ്യമ കൂട്ടായ്‌മകളിൽ ഉൾപ്പടെ വ്യാപക പ്രചാരണവും നടക്കുന്നുണ്ട്.
Also Read: ബംഗാളിലെ തോൽവി പാഠം; രണ്ട് ടേം നിബന്ധനയിൽ ഉറച്ച് സിപിഎം