ഫറോക്ക് : കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിൽ 374 ലഹരി ഗുളികകളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നടക്കാവ് കുന്നുമ്മൽ വീട്ടിൽ കെപി ജിഷാദി(36)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതി നിലവിൽ റിമാൻഡിലാണ്.
കല്ലായി സ്റ്റേറ്റ് ബാങ്കിന് സമീപം വാഹനപരിശോധന നടത്തുന്നതിനിടെ ബൈക്ക് നിർത്താതെ പോയ പ്രതിയെ പോലീസുകാർ പിന്തുടർന്ന് പിടിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി ഗുളികകൾ കണ്ടെടുത്തത്. ഈ ഗുളികകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിതരണത്തിന് കൊണ്ട് വന്നതാണെന്ന് പ്രതി മൊഴി നൽകി.
ബെംഗളൂരുവിൽ നിന്നും ബസ് മാർഗം കേരളത്തിൽ എത്തിക്കുന്ന ഈ ഗുളികകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്യുകയാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രിവന്റീവ് ഓഫിസർ പി അനിൽ ദത്ത് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ ശ്രീശാന്ത്, എ സവീഷ്, എം റെജി, പി വിപിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Read also : ഖത്തറിലെ ആദ്യ ഇന്ത്യൻ സർവകലാശാല സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങും